എടക്കര പഞ്ചായത്ത് വ്യാപാര സമുച്ചയം വാടക കുറച്ച് നൽകി സർക്കാർ ഉത്തരവ്
Mail This Article
എടക്കര ∙ പഞ്ചായത്ത് വ്യാപാര സമുച്ചയത്തിലെ മുറികൾ തുറക്കുന്നതിന് വാടക കുറച്ച് നൽകി സർക്കാർ ഉത്തരവ്. ലേലത്തുകയിൽ നിന്ന് 40 % വാടക കുറച്ച് നൽകിയാണ് ഉത്തരവ്. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെയുആർഡിഎഫ്സി) നിന്ന് 5.40 കോടി രൂപ വായ്പയെടുത്ത് നിർമിച്ച വ്യാപാര സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും മുറികൾ ലേലം ചെയ്തെടുത്തവർ തുറന്ന് പ്രവർത്തിച്ചിട്ടില്ല. വായ്പ തുക തിരിച്ചടവ് കാരണം പഞ്ചായത്ത് കടക്കെണിയിലായതും വികസനം പ്രതിസന്ധിയിലായതും മനോരമ ‘ജനവികാരം’ കോളത്തിൽ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിസന്ധി മറികടക്കാനുള്ള ഇടപെടൽ ഊർജിതമായത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിക്കുകയും സർക്കാരുമായി ബന്ധപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. 2017 ൽ മുറികൾ ലേലം ചെയ്തെങ്കിലും 2018, 19 വർഷങ്ങളിലെ പ്രളയവും തുടർന്നുണ്ടായ കോവിഡ് പ്രതിസന്ധിയും കാരണമാണ് ലേലം ചെയ്തവർ വ്യാപാരം തുടങ്ങാത്തതിന് ഇടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ ലേലം ചെയ്ത വാടക നൽകാൻ സാധിക്കില്ലെന്നും കുറച്ച് നൽകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പഞ്ചായത്ത് ഭരണ സമിതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റാത്ത വന്നപ്പോൾ സർക്കാരിന്റെ അനുമതി തേടിയെങ്കിലും കിട്ടാത്ത സ്ഥിതിയായിരുന്നു.
സർവകക്ഷി യോഗത്തിന് ശേഷം പി.വി.അൻവർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദനെ കണ്ട് സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയും വാടക കുറച്ച് നൽകാൻ നടപടി ആവശ്യപ്പെടുകയും ചെയ്തു.പി.വി.അബ്ദുൽ വഹാബ് എംപിയും മുൻ മന്ത്രി ആര്യാടൻ മുഹമ്മദും മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ വർഷവും പഞ്ചായത്ത് ഒരു കോടി രൂപയോളമാണ് വായ്പ അടച്ചു വന്നിരുന്നത്. സർക്കാർ ഉത്തരവ് പഞ്ചായത്തിന് ആശ്വാസമായിരിക്കയാണ്. മുറികൾ ലേലം ചെയ്ത ആളുകളെ വിളിച്ചുവരുത്തി പുതിയ കരാറുണ്ടാക്കി മുറികൾ ഉടനെ തുറക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ഒ.ടി.ജയിംസ്, വൈസ് പ്രസിഡന്റ് കെ.ആയിഷക്കുട്ടി. പ്രതിപക്ഷ നേതാവ് പി.മോഹനൻ എന്നിവർ പറഞ്ഞു.