ADVERTISEMENT

മലപ്പുറം ∙ കെഎസ്ആർടിസിയുടെ ജില്ലയിലെ ക്ലസ്റ്റർ ആസ്ഥാനമായി പ്രഖ്യാപിച്ച പെരിന്തൽമണ്ണ ഡിപ്പോയിൽ പുതിയ സംവിധാന പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ഒരുക്കം തുടങ്ങി. അസി. ക്ലസ്റ്റർ ഓഫിസറായി നിയമിക്കപ്പെട്ട പൊന്നാനി എടിഒ വി.ഷാജി 27ന് ചുമതലയേൽക്കും. മറ്റു 3 ഡിപ്പോകളിലെയും മിനിസ്റ്റീരിയൽ ജീവനക്കാരടക്കമുള്ളവരെ പടിപടിയായി ഇങ്ങോട്ടു മാറ്റും. അതേസമയം ഈ മാറ്റങ്ങൾ യാത്രക്കാരെയോ സർവീസുകളെയോ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.

മലപ്പുറം, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലെ ഓഫിസ് ജീവനക്കാരിൽ ടിക്കറ്റ്, കാഷ് എന്നിവയുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്നവരെ മാത്രമായിരിക്കും നിലനിർത്തുക. 

മറ്റുള്ളവരെ ക്ലസ്റ്റർ ആസ്ഥാനത്തേക്ക് മാറ്റും. സർവീസുകളുമായി ബന്ധപ്പെട്ട കണ്ടക്ടർ, ഡ്രൈവർ, ഇൻസ്പെക്ടർമാർ തുടങ്ങിയവർ അതത് ഡിപ്പോകളിലെ ഓപ്പറേറ്റിങ് സെന്ററുകളിൽ തുടരും.എടപ്പാൾ റീജനൽ വർക്‌ഷോപ്പിലെ ഓഫിസ് ജീവനക്കാരെയും പെരിന്തൽമണ്ണയിലേക്ക് മാറ്റും. നിലവിലെ ഡിപ്പോ ഗാരിജുകളിൽ പ്രാഥമിക അറ്റകുറ്റപ്പണികൾക്കുള്ള ജീവനക്കാരുണ്ടാകും. അതേസമയം യാത്രാ പാസുകളുടെ അപേക്ഷയടക്കം ഓഫിസ് സംബന്ധമായ ആവശ്യങ്ങൾക്ക് യാത്രക്കാരും പെരിന്തൽമണ്ണയിലെത്തേണ്ടി വരും.

ഓഫിസ് ജോലിയിലുള്ള കണ്ടക്ടർമാരെ പിൻവലിക്കും

മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവു മൂലം ബന്ധപ്പെട്ട ചുമതല വഹിക്കുന്ന കണ്ടക്ടർമാരെ പിൻവലിക്കാനും നീക്കമുണ്ട്. ഇവരെ സർവീസുകൾക്ക് നിയോഗിക്കും. പകരം മറ്റു ഡിപ്പോകളിൽ നിന്ന് പിൻവലിക്കുന്ന ഓഫിസ് ജീവനക്കാരെ ഇങ്ങോട്ടു നിയോഗിക്കും. ആരോഗ്യകാരണങ്ങളാൽ ഓഫിസ് ചുമതലകൾ നിർവഹിക്കുന്ന കണ്ടക്ടർമാരുടെ കാര്യത്തിൽ ഇളവുണ്ടാകുമോയെന്നതും തീരുമാനമായിട്ടില്ല.അതേസമയം ഇത്രയധികം പേർക്ക് പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ പെരിന്തൽമണ്ണയിലുണ്ടാകുമോയെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്കു തന്നെ ക്ലസ്റ്റർ ആസ്ഥാനം മാറ്റണമെന്ന ആവശ്യവുമായി കൂടുതൽ സംഘടനകളും രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com