രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണം ജില്ലയിൽ പ്രതിഷേധമിരമ്പി
Mail This Article
മലപ്പുറം ∙ കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. മലപ്പുറം കുന്നുമ്മലിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അര മണിക്കൂറോളം കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.ഉപരോധം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ.നൗഫൽ ബാബു, എം.കെ.മുഹ്സിൻ, കെ.പി.ഷറഫുദ്ദീൻ, ഇ.കെ.അൻഷിദ്, അനീഷ് അങ്ങാടിപ്പുറം എന്നിവർ പ്രസംഗിച്ചു.വണ്ടൂരിൽ എ.പി.അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രകടനം നടത്തി. ഇ.മുഹമ്മദ്കുഞ്ഞി, അസീസ് ചീരാൻതൊടി, കെ.സി.കുഞ്ഞിമുഹമ്മദ്, ടി.പി.ഗോപാലകൃഷ്ണൻ, കാപ്പിൽ മുരളി എന്നിവർ പ്രസംഗിച്ചു.
അപലപനീയം: സാദിഖലി തങ്ങൾ
മലപ്പുറം ∙ രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ ആക്രമിച്ച സംഭവം നീചവും അപലപനീയവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തുന്ന വേട്ടയാടലിനെതിരെ മതനിരപേക്ഷ ശക്തികൾ ഒരുമിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണ് കേരളത്തിലെ ഇടതുപക്ഷം ഇത്തരം പ്രവർത്തനങ്ങളുമായി രംഗത്തുവരുന്നത്. ബിജെപിയെ പ്രീണിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും തങ്ങൾ പറഞ്ഞു.
സംഘപരിവാറിന്റെ പണി നടപ്പാക്കുന്നു:കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ സംഘപരിവാറിന്റെ പണി കൃത്യമായി ഏറ്റെടുത്തു നടപ്പാക്കുന്ന പ്രവർത്തനമാണു സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അതിൽ അവസാനത്തേതാണു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുള്ള എസ്എഫ്ഐ ആക്രമണമെന്നും മുസ്‌ലിം ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അക്രമം ജനാധിപത്യ വിരുദ്ധം: യുഡിഎഫ്അക്രമം ജനാധിപത്യ വിരുദ്ധം: യുഡിഎഫ്
അക്രമം ജനാധിപത്യ വിരുദ്ധം: യുഡിഎഫ്
മലപ്പുറം ∙ കോൺഗ്രസ് മുക്ത ഇന്ത്യ എന്ന ബിജെപിയുടെ ആശയം പോലെ കോൺഗ്രസ് മുക്ത കേരളം എന്നതാണ് സിപിഎമ്മിന്റെയും താൽപര്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് വയനാട്ടിലെ സംഭവമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി. രാഹുൽഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകരെ വിട്ടു തകർത്തത് ജനാധിപത്യ വിരുദ്ധമാണ്.ബിജെപിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഇടതുസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഭരണത്തുടർച്ച എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് ചെയർമാൻ പി.ടി.അജയ് മോഹനും കൺവീനർ അഷ്‌റഫ് കോക്കൂരും പറഞ്ഞു.