ഞാറ്റുവേല പിറന്നിട്ടും മഴയില്ല;കൃഷി കലണ്ടർ അവതാളത്തിൽ
Mail This Article
വളാഞ്ചേരി ∙ തിരുവാതിര ഞാറ്റുവേല പിറന്നു 2 നാൾ കഴിഞ്ഞിട്ടും മഴ തിമർത്തില്ല. പകൽ സമയം ഒറ്റപ്പെട്ട മഴ ചിലയിടങ്ങളിൽ പെയ്തിരുന്നുവെങ്കിലും മൊത്തത്തിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നാണ് കർഷക വിശ്വാസം. 22ന് ആണ് തിരുവാതിര പിറന്നത്. ആദ്യ ദിവസത്തിൽ ഭേദപ്പെട്ട മഴയുണ്ടായെങ്കിലും പിന്നീട് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞു. മഴപ്പെയ്ത്ത് ചുരുങ്ങിയതോടെ തൂതപ്പുഴയിലെ നീരൊഴുക്കും കുറഞ്ഞു. പുഴയിൽ മണൽത്തിട്ട ഉയർന്നു കാണാം. ഭാരതപ്പുഴയിലെ സ്ഥിതിയും മറിച്ചല്ല.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയുടെയും കണക്കുകൾ തെറ്റിക്കുന്നു. അധികമായി ലഭിച്ച വേനൽമഴയും അളവു കുറഞ്ഞ കാലവർഷവും മൂലം കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികളും മാറുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്ത് പകൽ ഞാറ്റുവേല പിറന്നാൽ മഴ കുറയുമെന്ന വിശ്വാസവും കർഷകർക്കുണ്ട്. കഴിഞ്ഞ 8നു മകയിരം ഞാറ്റുവേല പകലാണ് പിറന്നത്. തിരുവാതിരയ്ക്കും പകൽപ്പിറവിയായിരുന്നു. ജൂലൈ 6നുള്ള പുണർതം, 20ന് പൂയം ഞാറ്റുവേലകളും പകലാണ് പിറക്കുന്നത്.