ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടു, മലമുകളിൽ എത്തിച്ച് മർദിച്ചു; ഭീഷണിപ്പെടുത്തി മർദിച്ച് കാറും പണവും തട്ടി
Mail This Article
തേഞ്ഞിപ്പലം ∙ ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടയാളെ മർദിച്ച് കാറും പണവും തട്ടിയെടുത്ത കേസിൽ 3 പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമുഖം സ്വദേശികളായ എൻ.പി.പ്രണവ് (22), ഷഹദ് ഷമീം (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ സ്വദേശിയെയാണ് 24ന് രാത്രി കാക്കഞ്ചേരിയിലേക്കു വിളിച്ചുവരുത്തി അവിടെനിന്നു വാഴയൂരിലെ മലമുകളിൽ എത്തിച്ച് മർദിച്ചത്. സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 10,000 രൂപ അക്കൗണ്ടിലേക്കു വാങ്ങിയ പ്രതികൾ കാർ തിരികെ നൽകാൻ 5 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു.
രാത്രി 12ന് രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ഇറക്കിവിട്ട ശേഷം പ്രതികൾ കാറുമായി കടന്നു.ദിവസക്കൂലിക്ക് ഡ്രൈവറുമായി കാറിൽ കറങ്ങുകയായിരുന്ന ഇവരെ തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കാർ മോഷ്ടിച്ചതാണെന്ന് അറിയാതെയാണ് ജോലി ചെയ്തതെന്ന് ഡ്രൈവർ മൊഴി നൽകി. അറസ്റ്റിലായ 2 പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ തിരൂർ ബാലനീതി ബോർഡ് മുൻപാകെ ഹാജരാക്കി.