പ്ലാവിലെ ചക്ക പറിച്ചു വർക്ക് ഏരിയയിൽ വച്ചു; അടുക്കളയുടെ ഗ്രിൽ തകർത്ത് കാട്ടാന എടുത്തു
Mail This Article
എടക്കര ∙ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന ചക്ക ഗ്രിൽ തകർത്ത് കാട്ടാന എടുത്തു തിന്നു. മൂത്തേടം ആലുവപ്പൊട്ടിയിലെ മുട്ടംതോട്ടിൽ പോളിന്റെ വീട്ടിലാണ് കാട്ടാനയുടെ അക്രമം. പഴുത്ത ചക്കയുടെ മണം പിടിച്ച് അടുക്കള ഭാഗത്തെത്തിയ ആന ചക്ക എടുക്കാൻ മാർഗമില്ലാതെ കൊമ്പ് കൊണ്ട് ഗ്രിൽ കുത്തിയിളക്കുകയായിരുന്നു.
വീട്ടുമുറ്റത്തെ 3 പ്ലാവുകളിലെ മുഴുവൻ ചക്കയും പറിച്ച് താഴെയിട്ടിട്ടുണ്ട്. ഇതിൽ പറ്റാവുന്നത്ര ചക്ക തിന്നതിനു ശേഷമാണ് പഴുത്ത ചക്കയുടെ മണംപിടിച്ചെത്തിയത്. കായ്ഫലമുള്ള തെങ്ങും നശിപ്പിച്ചാണ് കൊമ്പൻ മടങ്ങിയത്. ഇന്നലെ പുലർച്ചെയാണു സംഭവം. ഈ സമയത്ത് മഴയുണ്ടായിരുന്നതിനാൽ വീട്ടുകാർ ശബ്ദം കേട്ടില്ല. നേരംപുലർന്നാണ് ആന നടത്തിയ പരാക്രമം കണ്ടത്.
കാടിറങ്ങിയ കൊമ്പൻ പാലാങ്കര കല്ലംതോട് മുക്ക് വഴിയാണ് നാട്ടിലെത്തിയത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്. കാട്ടാനകളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്നലെ ചെരിഞ്ഞ മോഴയാനയും കാലിനു പരുക്കേറ്റ നിലയിൽ മൂത്തേടത്ത് ജനവാസ കേന്ദ്രത്തിൽ ഏറെ ദിവസം കറങ്ങിയിട്ടും മയക്കുവെടി വച്ച് പിടികൂടാൻ നടപടി സ്വീകരിച്ചിരുന്നില്ല.