മഴ കനത്തു; പൊന്നാനിയിൽ കടലാക്രമണം, അൻപതോളം വീടുകളിൽ വെള്ളം കയറി
Mail This Article
മലപ്പുറം∙ വർഷകാലം ശക്തമാകുന്നതിന്റെ സൂചന നൽകി ജില്ലയിലാകെ കനത്ത മഴ. ഇന്നലെ രാവിലെ തുടങ്ങിയ മഴ ജില്ലയുടെ ഒട്ടേറെ ഭാഗങ്ങളിൽ രാത്രി വൈകിയും തുടർന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതിനു ശേഷം ഇത്രയും കനത്ത മഴ ലഭിക്കുന്നതു ഇതാദ്യമായാണ്. മലയോരത്തും ഇടനാട്ടിലും തീരപ്രദേശത്തും ഒരുപോലെ മഴ ലഭിച്ചു.പൊന്നാനിയിൽ ശക്തമായ മഴയെത്തുടർന്നു കടലാക്രമണമുണ്ടായി. തീരപ്രദേശത്തെ അൻപതോളം വീടുകളിൽ വെള്ളം കയറി. മറ്റൊരിടത്തു നിന്നു മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
∙കൂടുതൽ മഴ പൊന്നാനിയിൽ
പൊന്നാനിയിലാണു ഏററവും കൂടുതൽ മഴ ലഭിച്ചത്. ഇന്നലെ രാവിലെ ചെറിയ രീതിയിൽ തുടങ്ങിയ മഴ ഉച്ചയോടെയാണു ശക്തി പ്രാപിച്ചത്. 24 മണിക്കൂറിനിടെ 24 മില്ലി മീറ്റർ മഴ പൊന്നാനിയിൽ പെയ്തതായാണു കണക്ക്. നിലമ്പൂർ (20.8), കരിപ്പൂർ (12.8), മഞ്ചേരി ( 4.5), അങ്ങാടിപ്പുറം 4.2), പെരിന്തൽമണ്ണ (4.9) എന്നിങ്ങനെയാണു മറ്റിടങ്ങളിലെ മഴക്കണക്ക്.
∙എന്നിട്ടും പാതി കുറവ്
ഇന്നലെ ശക്തമായ മഴ ലഭിച്ചെങ്കിലും കാല വർഷം തുടങ്ങിയതു മുതൽ ജില്ലയ്ക്കു ലഭിക്കേണ്ട പാതി മഴ പോലും ഇതുവരെ പെയ്തിട്ടില്ല. ജൂൺ മാസത്തിൽ സാധാരണ 624 മി.മീ. മഴയാണു ജില്ലയിൽ ലഭിക്കുന്നത്.
ഇത്തവണ ലഭി്ച്ചതു 313.5 മി.മീറ്റർ മഴ മാത്രം. സംസ്ഥാനാത്താകെ ഇത്തവണ ലഭിച്ച മഴയുടെ അളവ് കുറവാണ്.
∙ഇന്ന് യെലോ അലർട്ട്
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ജില്ലയിൽ ഇന്നു യെലോ അലർട്ടാണ്. ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.