10,000 രൂപ മുൻകൂർ വാങ്ങി, 6 കിലോഗ്രാമിന്റെ വ്യാജ തിമിംഗല ദഹനാവശിഷ്ടം കൈമാറി; കോടികളുടെ തട്ടിപ്പ്
Mail This Article
മലപ്പുറം ∙ തിമിംഗലത്തിന്റെ ദഹനാവശിഷ്ടത്തിന്റെ പേരിൽ ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തുന്ന കണ്ണൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ 5 പേർ പിടിയിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശികളായ വെമ്മുള്ളി അബ്ദുൽ റഊഫ് (40), വെമ്മുള്ളി മജീദ് (46), കണ്ണൂർ തളിപ്പറമ്പ് പൂമംഗലം വള്ളിയോട്ട് കനകരാജൻ (44), തിരൂർ പറപ്പൂർ പടിവെട്ടിപ്പറമ്പിൽ രാജൻ (48), ഒഴൂർ ചിറ്റമ്പലം ജലീൽ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 25 കിലോയോളം ദഹനാവശിഷ്ടവും ആഡംബര കാറും പിടികൂടി. തട്ടിപ്പിനിരയായ പെരിന്തൽമണ്ണ സ്വദേശിയുടെ പരാതിയിൽ ആയിരുന്നു അന്വേഷണം.
25 കിലോഗ്രാമോളം ദഹനാവശിഷ്ടം കൈവശമുണ്ടെന്നും മാർക്കറ്റിൽ കിലോഗ്രാമിനു 45 ലക്ഷത്തോളം രൂപ വിലയുള്ളതായും പെരിന്തൽമണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ച് മുൻകൂറായി 10,000 രൂപ വാങ്ങി 6 കിലോയോളം വ്യാജ ദഹനാവശിഷ്ടം കൈമാറുകയായിരുന്നു. ബാക്കി പണം സാധനം കൈമാറുമ്പോൾ നൽകാമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരൻ പരിശോധിച്ചപ്പോഴാണ് സാധനം വ്യാജമാണെന്ന് മനസ്സിലായത്. തുടർന്നു മലപ്പുറം സ്റ്റേഷനിൽ പരാതി നൽകി. പ്രതികളിൽ എടയാറ്റൂർ സ്വദേശി അബ്ദുൽ റഊഫിന്റെ പേരിൽ മുൻപും സമാനതരത്തിലുള്ള തട്ടിപ്പു കേസുകളുണ്ടെന്നു ഡിവൈഎസ്പി അബ്ദുൽ ബഷീർ, സിഐ ജോബി തോമസ് എന്നിവർ അറിയിച്ചു.