ADVERTISEMENT

എടക്കര ∙ താമസിക്കുന്ന വീടും പുരയിടവും ജപ്തി ചെയ്ത് പോകുമെന്നുറപ്പിച്ചിരുന്ന കൃഷ്ണന് സുരേഷ് ഗോപിയുടെ സഹായം എത്തിയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ‘ദൈവമാണ് അദ്ദേഹത്തെ ഇതിനു തോന്നിപ്പിച്ചത്. ഈ സഹായം ഞാനും കുടുംബവും ഒരിക്കലും മറക്കില്ല’– കൃഷ്ണൻ പറഞ്ഞു. 2019 ഓഗസ്റ്റ് 8ന് ഉണ്ടായ ഉരുൾ‌പൊട്ടലിൽ പോത്തുകല്ല് കവളപ്പാറയ്ക്ക് അടുത്ത് പാതാറിലെ തേവാശേരി കൃഷ്ണന്റെ (79) രണ്ടേക്കർ കൃഷിയിടത്തിൽ പാറകളും മണ്ണും വന്നടിയുകയായിരുന്നു.

malappuram-edakkara-krishnan-news

45 തെങ്ങ്, 600 കമുക്, 140 റബർ, 100 കൊക്കോ തൈകൾ, 100 വാഴ, 500 വെറ്റിലക്കൊടി തുടങ്ങിയവയെല്ലാം നശിച്ചു. ശേഷിച്ചിരുന്ന വിളകളും താമസിക്കാതെ ഉണക്കം ബാധിച്ചു നശിച്ചു. കൃഷിയിൽ നിന്നുള്ള ആദായമായിരുന്നു കൃഷ്ണന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗം. ഇത് മുടങ്ങിയതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വീടും പുരയിടവും ജപ്തി നടപടികളിലെത്തുകയായിരുന്നു. ദയനീയാവസ്ഥ മനോരമയും മനോരമ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.

ഉരുൾപൊട്ടലിൽ നശിച്ച കൃഷിയിടത്തിൽ തേവാശേരി കൃഷ്ണൻ. കൃഷിയിടത്തിലൂടെ തോട് ഒഴുകുന്നതും കാണാം.
ഉരുൾപൊട്ടലിൽ നശിച്ച കൃഷിയിടത്തിൽ തേവാശേരി കൃഷ്ണൻ. കൃഷിയിടത്തിലൂടെ തോട് ഒഴുകുന്നതും കാണാം.

ഇത് ശ്രദ്ധയിൽപെട്ടാണ് സുരേഷ് ഗോപി സഹായിക്കാൻ സന്നദ്ധനായത്. നിലമ്പൂർ സഹകരണ ഹൗസിങ് സൊസൈറ്റിയിലുള്ള വായ്പ അടയ്ക്കാൻ സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് 3.5 ലക്ഷം രൂപയാണ് നൽകിയത്. പലിശ ഇളവ് ചെയ്തതോടെ ജപ്തി ഭീഷണി ഒഴിവായി.അർഹതപ്പെട്ടവരെ സഹായിക്കാൻ ആരും ഓടിയെത്തിയില്ലെങ്കിൽ അവസാനമായെങ്കിലും എത്തണമെന്നാണ് തന്റെ നിശ്ചയമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കൃഷി ചെയ്യാൻ പാകത്തിലാക്കണം

∙പാറകളും മണ്ണും വന്നടിഞ്ഞ് കിടക്കുന്ന കൃഷിയിടം കൃഷിയോഗ്യമാക്കി കിട്ടണമെന്നാണ് കൃഷ്ണന്റെ ഇനിയുള്ള ആഗ്രഹം. ഇപ്പോൾ പൂർണമായും കാടുമൂടി കിടക്കുകയാണ്. ഉരുൾപൊട്ടലിന് ശേഷം കൃഷിയിടത്തിലൂടെ തോടും ഒഴുകുന്നുണ്ട്. വേനൽക്കാലത്ത് പോലും തോട്ടിൽ വെള്ളമാണ്. കൃഷി ഭൂമി നന്നാക്കിയെടുക്കാൻ കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം സഹായം തേടിയെങ്കിലും ആരിൽ നിന്നു സഹായം കിട്ടിയില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാറകളും മണ്ണും നീക്കണം. ഒന്നരലക്ഷം രൂപയോളം ഇതിന് ചെലവ് വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com