ADVERTISEMENT

പൂക്കോട്ടുംപാടം ∙ രാഹുൽഗാന്ധി എംപിയിൽ നിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ മുണ്ടിച്ചിയുടെ മുഖത്ത് ആനന്ദപ്പുഞ്ചിരി വിടർന്നു. ഇഷ്ട നേതാവിന്റെ പേരക്കുട്ടിയിൽ നിന്ന് താക്കോൽ വാങ്ങാനായത് അവർക്ക് ഇരട്ടി മധുരമായി.ഇന്ദിരാഗാന്ധിയുടെ ആരാധികയാണ് അമരമ്പലം പുതിയകളം മയ്യംതാനി മുണ്ടിച്ചി. ഇടിഞ്ഞു നിലംപൊത്താറായ വീട്ടിൽ നിന്ന് മോചനത്തിന് അവർ മുട്ടാത്ത വാതിലുകളില്ല. പിന്നാക്ക വിഭാഗക്കാരിയായിട്ടും സർക്കാർ ഭവന പദ്ധതി തുണച്ചില്ല. ഒറ്റപ്പെട്ട വനിത, വയോധിക, രോഗി തുടങ്ങിയ ഘടകങ്ങളും അധികൃതർ പരിഗണിച്ചില്ല. 

പച്ചമരുന്ന് ശേഖരിച്ച്‌ ഉപജീവനം നടത്തുന്ന മുണ്ടിച്ചിയുടെ ദുരിത ജീവിതത്തെക്കുറിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എത്തി മുണ്ടിച്ചിയെ കണ്ടു. പുതിയ വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ചപ്പോൾ വിശ്വാസം വന്നില്ല. അധികൃതർ ഇടയ്ക്കിടെ വീട് അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞു പോകുന്നതു പോലെയാണെന്നാണ് കരുതിയത്. പിറ്റേന്ന് നിർമാണ സാമഗ്രികൾ എത്തിച്ചപ്പോളാണ് ബോധ്യമായത്. 2 മാസം കൊണ്ട് നിർമാണം പൂർത്തിയായി. 

നിലമ്പൂർ അർബൻ ബാങ്ക് ജീവനക്കാർ, അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി എന്നിവർ സഹകരിച്ചു.താക്കോൽ ഏറ്റുവാങ്ങിയ മുണ്ടിച്ചിയോട് വീട് ഇഷ്ടമായോ എന്ന് രാഹുൽ ആരാഞ്ഞു. സന്തോഷത്തോടെ തലയാട്ടിയപ്പോൾ രാഹുൽ ചേർത്ത് നിർത്തി തോളിൽ തലോടി.അഞ്ചാംമൈലിലെ ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ എംപി, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, വി.എ.കരീം, എൻ.എ.കരീം, എ.ഗോപിനാഥ്, കെ.എം.സുബൈർ എന്നിവർ പ്രസംഗിച്ചു. നിർമാണത്തിന് നേതൃത്വം നൽകിയ എരഞ്ഞിക്കൽ ബാബുവിന് രാഹുൽ ഉപഹാരം സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com