പോത്തുകല്ല് ∙ പൊലീസും വനപാലകരും കാവലിരിക്കുമ്പോേഴും ആനക്കൂട്ടം നാട്ടിലിറങ്ങി ഭീതിസൃഷ്ടിക്കുന്നു. വെളുമ്പിയംപാടത്തും അമ്പുട്ടാൻപൊട്ടിയിലും കുനിപ്പാലയിലുമാണ് കാവലുണ്ടായിട്ടും ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്. രണ്ടാഴ്ചയോളമായി ആനക്കൂട്ടം പതിവായെത്താൻ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ദ്രുതകർമ സേനയെയും പൊലീസിനെയും കാവലിനു നിയോഗിച്ചത്.
ഇതിനിടയിലാണ് ഇന്നലെ പുലർച്ചെയെയും ആനക്കൂട്ടമെത്തിയത്.പോത്തുകല്ല് – മുണ്ടേരി പ്രധാന പാതയിൽ വെളുമ്പിയംപാടം അങ്ങാടിക്കു സമീപത്തെ കിണറ്റിങ്ങൽ ഹിബാദിന്റെയും പള്ളത്ത് സൈനുദ്ദീന്റെയും വിട്ടുമുറ്റത്തെത്തിയാണ് കൊമ്പൻ പരാക്രമം നടത്തിയത്. വീടിനു സമീപത്തെ തെങ്ങും വാഴയും നശിപ്പിച്ചാണു മടങ്ങിയത്.
വീട്ടുകാർ ബഹളം കേട്ടെങ്കിലും ഭീതികാരണം പുറത്തിറങ്ങിയില്ല. ഈ സമയത്തുതന്നെ മേലേ കുനിപ്പാലയിലെ ചകിടപ്പുറത്ത് ലൈലയുടെ വീടിനു സമീപത്തെ റാട്ടപ്പുരയിൽ കയറി മറ്റൊരാന സാധനങ്ങൾ നശിപ്പിച്ചു. കാടിറങ്ങുന്ന ആനകൾ ചേനാംപൊട്ടി കോളനി പരിസരത്തിലൂടെയാണ് നാട്ടിലെത്തുന്നത്.
നാട്ടുകാർ യോഗം ചേർന്നു
∙ പോത്തുകല്ല് പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗം തേടി നാട്ടുകാർ കുനിപ്പാല വനം സ്റ്റേഷൻ പരിസരത്ത് യോഗം ചേർന്നു. ഗ്രേഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.സത്യനാഥന്റെ നേതൃത്വത്തിൽ വനപാലകരും യോഗത്തിൽ പങ്കെടുത്തു. ആനക്കൂട്ടമിറങ്ങുന്ന അമ്പുട്ടാൻപൊട്ടി മുതൽ കുനിപ്പാല വരെയുള്ള സ്ഥലത്തെ വേലിയുടെ കേടുപാടുകൾ പരിഹരിക്കാനും സമീപത്തെ അടിക്കാടുകൾ ശ്രമദാനമായി വെട്ടിമാറ്റാനും തീരുമാനിച്ചു.
രാത്രിയിൽ ആർആർടിയുടെയും പൊലീസിന്റെയും കാവൽ കൂടുതൽ ശക്തമാക്കും. വനസംരക്ഷണ സമിതി പ്രസിഡന്റ് സി.എച്ച്.സുലൈമാൻ ഹാജി, വാർഡ് അംഗം റുബീന കിണറ്റിങ്കൽ, ഫിറോസ് കോടങ്ങാടൻ, സുബ്രഹ്മണ്യൻ പാലാട് എന്നിവർ പ്രസംഗിച്ചു.