എന്താ... ലേ, അർബാനയുന്തിയുള്ള യുവാക്കളുടെ യാത്ര ഒടുവിൽ ലേയിൽ എത്തി
Mail This Article
തിരൂർ ∙ വഴിയിൽ കാണുന്നതെല്ലാം വരച്ചെടുത്ത് അർബാനയുമുന്തി 7 മാസം നടന്ന് രണ്ട് യുവാക്കൾ ലേ എന്ന ലക്ഷ്യത്തിലെത്തി. വൈലത്തൂർ ഈങ്ങാപ്പടലിൽ മുജ്തബയും കുറ്റിപ്പുറം കുണ്ടുതടത്തിൽ ശ്രീരാഗുമാണ് ആരും പരീക്ഷിക്കാത്ത ഒരു ഹിമാലയൻ യാത്ര നടത്തിയത്. ഡിസംബർ 7ന് ആണ് ഇവർ യാത്ര തുടങ്ങിയത്. വസ്ത്രങ്ങളും ഭക്ഷണത്തിനുള്ള അരിയും മറ്റു സാധനങ്ങളുമാണ് അർബാനയിൽ (ഉന്തുവണ്ടി) കരുതിയത്. ഒരാൾ ഇത് ഉന്തിയും മറ്റൊരാൾ കയറിട്ട് വലിച്ചുമാണു നടന്നിരുന്നത്.
11 സംസ്ഥാനങ്ങൾ കടന്നാണ് ഇവർ ലഡാക്കിലെ ലേയിൽ എത്തിയത്. ഗ്രാമങ്ങൾ കണ്ടും അവിടെ പരിചയപ്പെടുന്നവരുടെ വീട്ടിൽ അതിഥികളായി തങ്ങിയുമായിരുന്നു യാത്ര. തിരൂർ ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികളായ ഇരുവരും യാത്രയിൽ കാണുന്നതെല്ലാം വരച്ചു കൂട്ടുകയും ചെയ്തു. പലർക്കും ചിത്രങ്ങൾ വരച്ചു നൽകി. ഇതുവഴി ലഭിച്ച വരുമാനമാണ് ചെലവിന് ഉപയോഗിച്ചത്.
ഒരാഴ്ച മുൻപ് കർദുംഗ്‌ല പാസിൽ ഇവർ അർബാനയുന്തി കയറിയെത്തി. ഇപ്പോൾ ഇവിടെ താമസിക്കുകയാണ്. 2 ദിവസത്തിനുള്ളിൽ മണാലിയിലേക്കു യാത്ര തിരിക്കും. അവിടെ നിന്ന് ട്രെയിനിൽ വീടുകളിലേക്ക് മടക്കയാത്ര. എന്നാൽ ഇത്രയും ദിവസം തങ്ങൾക്കൊപ്പമുണ്ടായിരുന്ന അർബാനയെ അവിടെ ഉപേക്ഷിക്കാൻ ഇവർ തയാറല്ല. നാട്ടിലേക്ക് മടങ്ങുമ്പോൾ ഇതും കൊണ്ടുവരും. ഇവിടെ എത്തിയാൽ യാത്രയ്ക്കിടെ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വയ്ക്കാനും പദ്ധതിയുണ്ട്.