കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചു
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസിനെ സഹായിക്കാൻ എയർപോർട്ട് അതോറിറ്റി സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിത്തുടങ്ങി. സിസിടിവി ക്യാമറകൾ ഇന്നലെ സ്ഥാപിച്ചു. ആഭ്യന്തര ടെർമിനലിലെ പൊലീസ് ഔട്ട് പോസ്റ്റും രാജ്യാന്തര ടെർമിനലിലെ എയ്ഡ് പോസ്റ്റും നവീകരിക്കാനും ആലോചനയുണ്ട്.
സ്വർണക്കടത്ത്, യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെടൽ, ടെർമിനലിനു പുറത്തുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് സജീവമായി ഇടപെടുന്നുണ്ട്. ദിവസങ്ങൾക്കു മുൻപ് കാസർകോട് സ്വദേശിയുടെ ലഗേജ് നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ച പൊലീസ്, ലഗേജ് മാറിക്കൊണ്ടു പോയതാണെന്നു കണ്ടെത്തി.
എന്നാൽ, ബാഗുകൾ കയറ്റിയ വാഹനത്തിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിലൊന്നും പതിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു മനോരമ നൽകിയ വാർത്ത ചൂണ്ടിക്കാട്ടി ആവശ്യമായ സിസിടിവി ക്യാമറകളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ എയർപോർട്ട് ഡയറക്ടറുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഇടപെടുകയായിരുന്നു.