14 വർഷം മുൻപ് നടന്ന കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസ്: പ്രതി അറസ്റ്റിൽ
Mail This Article
കുറ്റിപ്പുറം ∙ നൂറുകോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലെ പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റിലായി. 14 വർഷം മുൻപ് നടന്ന കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം തെക്കേഅങ്ങാടി സ്വദേശി കമ്പാല അബ്ദുൽ നൂറിനെ (46) ആണ് സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ഒട്ടേറെ തവണ അബ്ദുൽ നൂറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസുകളുടെ വിചാരണയ്ക്കായി കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറന്റ് വന്നത്.
2008ൽ ആണ് കേസുകൾക്ക് ആസ്പദമായ സംഭവം. കുറ്റിപ്പുറം – തിരൂർ റോഡിലെ ഓഫിസിൽ അനധികൃതമായി നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ കോടികൾ തട്ടിയത്. മാസംതോറും 15 ശതമാനം ലാഭം നൽകാമെന്ന് പറഞ്ഞാണ് ഓരോരുത്തരിൽ നിന്നും ഒരുലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചിരുന്നത്. വിവിധ ജില്ലകളിലുള്ള നാലായിരത്തിൽ അധികം പേർക്കാണ് പണം നഷ്ടമായത്.
രഹസ്യ വിവരത്തെ തുടർന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തിരൂർ റോഡിലെ ഓഫിസിൽ നിന്ന് അനധികൃത നിക്ഷേപത്തിന്റെ രേഖകളും രഹസ്യ അറയിൽ ഒളിപ്പിച്ച ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പണത്തിന് പുറമേ തോക്കും പിടികൂടിയിരുന്നു.
14 വർഷം പിന്നിട്ടിട്ടും ഭൂരിഭാഗം പേർക്കും പണം തിരിച്ചു കിട്ടിയിട്ടില്ല. നൂറുകണക്കിന് പേർ നൽകിയ പരാതികളെ തുടർന്നുള്ള കേസുകളാണ് ഇപ്പോൾ കോടതിയിലുള്ളത്.