കുറ്റിപ്പുറം ∙ സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പ്രവർത്തനം ആരംഭിച്ച് രണ്ടരമാസം പിന്നിട്ടിട്ടും തടവുകാരുടെ ചികിത്സയ്ക്കായി ഡോക്ടറുടെ സേവനം ലഭ്യമായില്ല. ജയിലിലേക്ക് ആവശ്യമായ വാഹനവും ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ നിന്നായി നൂറ്റൻപതോളം തടവുകാരെയാണ് ഇപ്പോൾ തവനൂരിലേക്ക് മാറ്റിയിട്ടുള്ളത്. ഇവരിൽ പലർക്കും വർഷകാല അസുഖങ്ങളും മറ്റു ശാരീരിക പ്രശ്നങ്ങളും ഉണ്ട്. ജയിലിലേക്ക് ഡോക്ടറെയും നഴ്സിങ് ജീവനക്കാരെയും നിയോഗിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ നിയമനമായിട്ടില്ല.ഡോക്ടറുടെ നിയമനം ആരോഗ്യവകുപ്പിൽ നിന്നാണ് നടത്തേണ്ടത്.
നിലവിൽ ഡിഎംഒയുടെ നിർദേശത്തെ തുടർന്ന് തവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോട് ജയിലിൽ സന്ദർശനം നടത്താനാണ് നിർദേശം. ജയിലിനു സ്വന്തമായി വാഹനവും അനുവദിച്ചിട്ടില്ല. നിലവിൽ തൃശൂർ ജയിലിൽ നിന്നുള്ള പഴയ വാഹനമാണ് താൽക്കാലികമായി അനുവദിച്ചിട്ടുള്ളത്. ആംബുലൻസ് അടക്കമുള്ളവ ആവശ്യമാണെന്നിരിക്കെ ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ തവനൂർ സെൻട്രൽ ജയിലിൽ ഒരുങ്ങിയിട്ടില്ല.