പെയ്ത മഴയൊന്നും അത്ര പോരാ! മലപ്പുറം ജില്ലയ്ക്കു കമ്മി 22%
Mail This Article
മലപ്പുറം ∙ ദിവസങ്ങളായി തിമർത്തു പെയ്യുകയാണെങ്കിലും ജില്ലയിലെ മഴ ലഭ്യതയിൽ 22% കുറവ്. എന്നാൽ, ജൂൺ മാസം അവസാനിക്കുമ്പോൾ ഇതു 50 ശതമാനത്തിൽ കൂടുതലായിരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിൽ മലപ്പുറത്തു ലഭിക്കേണ്ട മഴ 1334.2 മി.മീറ്റാണ്. എന്നാൽ, ഇന്നലെവരെ ലഭിച്ചതു 1040.9 മി.മീറ്റർ.
സംസ്ഥാനത്താകെ മഴക്കുറവ് 20% ആണ്. ഇതേ രീതിയിൽ മഴ തുടർന്നാൽ ഓഗസ്റ്റ് പൂർത്തിയാകുമ്പോൾ മഴ ലഭ്യത ശരാശരിയെ മറികടക്കുമെന്നാണു പ്രവചനം.
ഇന്നലെ 23.7.മി.മീ
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ മഴ ലഭ്യത കുറവായിരുന്നു. ആകെ ലഭിച്ചതു 23.7 മില്ലി മീറ്റർ മഴ. സംസ്ഥാനത്ത് ശരാശരി 31.3 മി.മീറ്റർ മഴയാണു ലഭിച്ചത്. വയനാട് കഴിഞ്ഞാൽ ഇന്നലെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല മലപ്പുറമാണ്.ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കരിപ്പൂർ വിമാനത്താവള മേഖലയിലാണ് – 48.മി.മീ.
പൊന്നാനി (24), നിലമ്പൂർ ( 3.6), മഞ്ചേരി (27), അങ്ങാടിപ്പുറം (15), പെരിന്തൽമണ്ണ ( 17.4) എന്നിങ്ങനെയാണു മറ്റു മേഖലകളിൽ ലഭിച്ച മഴ. മലയോര മേഖലയെ അപേക്ഷിച്ചു തീരദേശത്താണു ഇന്നലെ നല്ല മഴ ലഭിച്ചത്
ഇന്നു യെലോ അലർട്ട്
അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഇന്നു ജില്ലയിൽ യെലോ അലർട്ടുണ്ട്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാലാണു യെലോ അലർട്ട് പ്രഖ്യാപിച്ചത്. തീരദേശത്തും മലയോര മേഖലയിലും ജാഗ്രത തുടരുന്നു. നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ജില്ലാ ഭരണകൂടം പിൻവലിച്ചിട്ടില്ല.