ADVERTISEMENT

മലപ്പുറം ∙ തകർന്നുവീണ വിമാനത്തിനടുത്തേക്ക് രക്ഷാകരംനീട്ടി ഓടി എത്തിയവരെ അവർ മറന്നില്ല. കോവിഡിന്റെ ഭീതിയില്ലാതെ അന്ന്  രക്ഷാപ്രവർത്തനം നടത്തിയ നാടിന്റെ മനം നിറയ്ക്കുന്നൊരു സമ്മാനം. കരിപ്പൂർ വിമാന  ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ചേർന്ന്, ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനമായ 7ന് സമ്മാനം പ്രഖ്യാപിക്കും.  അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും ഉൾപ്പെടുന്ന കൂട്ടായ്മ, വിമാനത്താവളത്തിനടുത്ത് ചിറയിൽ ചുങ്കം പിഎച്ച്‌സിക്കു പുതിയ കെട്ടിടം നിർമിച്ചു നൽകും.

2020 ഓഗ്സ്റ്റ് 7ന് ആണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. ക്രൂ ഉൾപ്പെടെ 190 യാത്രക്കാരുണ്ടായിരുന്നു. പൈലറ്റും കോ പൈലറ്റുമുൾപ്പെടെ 21 പേർ മരിച്ചു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം പരക്കെ പ്രശംസ പിടിച്ചു പറ്റി. വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 188 പേർക്ക് ഇതിനകം നഷ്ടപരിഹാരം ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് രണ്ടു പേരുടെ നഷ്ടപരിഹാരം വൈകുന്നത്.

12 ലക്ഷം മുതൽ 7.2 കോടി രൂപവരെയാണു നഷ്ടപരിഹാരം ലഭിച്ചത്. രണ്ടു വർഷത്തിനകം എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുന്നത് വിമാന ദുരന്തങ്ങളിൽ അപൂർവമാണ്. ദുരന്തത്തിന്റെ ഇരകളും മലബാർ ഡവലപ്മെന്റ് ഫോറമെന്ന (എംഡിഎഫ്) സന്നദ്ധ സംഘടനയും ചേർന്നു നടത്തിയ പ്രവർത്തനങ്ങൾ നടപടി വേഗത്തിലാക്കാൻ സഹായിച്ചു.

കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ആലോചനയിലാണ്, അപകട സ്ഥലത്തുനിന്നു 300 മീറ്റർ മാത്രം അകലെയുള്ള ചിറയിൽ ചുങ്കം പിഎച്ച്‌സിക്കു കെട്ടിടം നിർമിക്കുക എന്ന തീരുമാനത്തിലെത്തിയത്. 7ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ, ടി.വി.ഇബ്രാഹിം എംഎൽഎ, വിമാനത്താവള ഡയറക്ടർ ശേഷാദ്രി വാസൻ സുരേഷ്, ഡിഎംഒ ഡോ.ആർ.രേണുക, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, എംഡിഎഫ് ചെയർമാൻ അബ്ദുറഹ്മാൻ ഇടക്കുനി തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com