മദ്യപിച്ച ദമ്പതികൾ തമ്മിൽ തർക്കം അടിപിടിയായി, പിന്നെ അരുംകൊല: സ്വാഭാവിക മരണമെന്ന രീതിയിൽ സംസ്കാരം, ഒന്നരമാസത്തിനുശേഷം പോസ്റ്റ്മാർട്ടം
Mail This Article
ബത്തേരി∙ സ്വഭാവിക മരണമെന്ന് കരുതിയ നൂൽപുഴ പിലാക്കാവ് കോളനിയിലെ ചിക്കിയുടേത് (70) കൊലപാതകമെന്ന് തെളിഞ്ഞു. മറവു ചെയ്ത് ഒന്നര മാസത്തിനു ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും മാരക പരുക്കേറ്റതായി കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് ഗോപിയെ (65) അറസ്റ്റു ചെയ്തു.
പൊലീസ് പറയുന്നത്: ജൂൺ 19ന് രാത്രി ചിക്കിയും ഭർത്താവ് ഗോപിയും ബത്തേരിയിലെ ബാറിൽ നിന്ന് മദ്യപിച്ചു. പിന്നീട് ബവ്റിജസ് ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങി ബത്തേരിയിൽ വച്ചും, വീട്ടിലേക്ക് പോകും വഴി ഇല്ലിച്ചോട് വച്ചും വീട്ടിലെത്തിയും മദ്യപിച്ചു. തുടർന്നുണ്ടായ അടിപിടിയിൽ മരക്കഷ്ണമെടുത്ത് ഗോപി ചിക്കിയെ അടിച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ട ചിക്കിയെ സ്വാഭാവിക മരണമെന്ന രീതിയിൽ മറവു ചെയ്യുകയായിരുന്നു.
വീട്ടിലേക്ക് കാട്ടുവഴിയിലൂടെ നടക്കുമ്പോൾ ട്രഞ്ചിൽ വീണ് ചിക്കിക്ക് സാരമായ പരുക്കേറ്റു എന്നാണ് ഗോപി പറഞ്ഞിരുന്നത്. വയറുവേദനയായിരുന്നെന്നും പ്രമേഹം കൂടിയതാണെന്നുമൊക്കെ ഗോപി പിന്നീട് പല കാരണങ്ങൾ പറഞ്ഞിരുന്നു. സംശയങ്ങളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഗോപിയെ കസ്റ്റഡിയിൽ എടുത്തും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതും.
ജൂൺ 20ന് മറവു ചെയ്ത മൃതദേഹമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം മേധാവിയുടെ അടക്കമുള്ള സംഘമെത്തി പോസ്റ്റ്മോർട്ടം നടത്തിയത്. അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. കെ.ബി രാഗിൻ നേതൃത്വം നൽകി.