ഇവിടെ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും: അതും വ്യത്യസ്തമായ നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം
Mail This Article
തിരൂർ ∙ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്തമായ നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ തുടങ്ങിയ വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതിയുടെ ഭാഗമായാണ് ചക്കപപ്പടം വിൽക്കുന്ന സ്റ്റാൾ ഇവിടെ തുടങ്ങിയത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. എല്ലാ റെയിൽവേ സ്റ്റേഷനും പ്രാദേശിക ഉൽപന്നങ്ങളുടെ വിപണന കേന്ദ്രമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷ്യ ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ. കരകൗശല വസ്തുക്കൾ, നെയ്ത്തുകാരുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് വിപണനം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിൽ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചത്. തിരൂരിൽ കൽപാത്തിയിലെ ജാക്ക് ഫ്രൂട്ട് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് സ്റ്റാൾ ലഭിച്ചത്. ചക്കപപ്പടത്തിന്റെ പാക്കറ്റാണ് ഇവർ വിൽക്കുന്നത്.
കുടുംബശ്രീ പ്രവർത്തകരാണ് ഉൽപന്നം ഉണ്ടാക്കുന്നത്. വരിക്കച്ചക്ക ചതച്ച് അരിയും ചേർത്ത് കോയമ്പത്തൂരിലാണ് ഇവ ഉണ്ടാക്കുന്നത്. തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട്, വെളുത്തുള്ളി, പുതിന തുടങ്ങിയവയുടെ ഫ്ലേവറുകൾ ചേർത്ത് ഇവയെല്ലാം കൂട്ടിക്കലർത്തിയാണു പാക്കറ്റിൽ നിറയ്ക്കുന്നത്. 100 രൂപയാണ് പാക്കറ്റിനു വില. പരപ്പനങ്ങാടിയിലും സ്റ്റാൾ തുറന്നിട്ടുണ്ട്. കുറ്റിപ്പുറത്ത് ഉടൻ ആരംഭിക്കും.