മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും മത്സ്യത്തൊഴിലാളികൾ കടലിൽ
Mail This Article
പൊന്നാനി ∙ മത്സ്യത്തൊഴിലാളികൾക്ക് പണിയില്ലാതെ പിടിച്ചു നിൽക്കാനാകുന്നില്ല.. കാലാവസ്ഥാ മുന്നറിയിപ്പ് മറികടന്ന് വള്ളക്കാരും ബോട്ടുകാരും മീൻപിടിത്തത്തിനിറങ്ങി. ഇൗ മാസം 10 വരെ കടലിലിറങ്ങരുതെന്ന കർശന നിർദേശം നൽകിയിട്ടും മത്സ്യത്തൊഴിലാളികൾ നിവൃത്തിയില്ലാതെ കടലിലിറങ്ങിയിരിക്കുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം 31ന് അവസാനിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പെത്തിയതിനാൽ ബോട്ടുകാർക്ക് കടലിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. മുന്നറിയിപ്പ് മറികടന്ന് ഏതാനും ബോട്ടുകൾ ഇങ്ങിയെങ്കിലും കടലിൽ ശക്തമായ കാറ്റ് വീശിതയോടെ തീരത്തേക്കു തന്നെ തിരിച്ചു. ഇന്നലെ അന്തരീക്ഷം തെളിഞ്ഞതോടെ മുന്നറിയിപ്പുകൾ നോക്കാതെ ബോട്ടുകാർ ഒന്നൊന്നായി വീണ്ടും യാത്ര തിരിക്കുകയായിരുന്നു.
ഉൾക്കടൽ ശാന്തമാണെന്ന വിവരം വന്നതോടെ വള്ളക്കാരും എത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ പൊന്നാനിയിലെ അൻപതോളം ബോട്ടുകൾ മീൻപിടിത്തത്തിനിറങ്ങിയിട്ടുണ്ട്. ഫിഷറീസ് അധികൃതർക്കും തീരദേശ പൊലീസിനും നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇന്നലെ ഉച്ചയോടെ വള്ളങ്ങൾ ഓരോന്നായി കരയ്ക്കടുത്തു. ചെറിയ മത്തിയാണ് വള്ളക്കാർക്ക് കാര്യമായി കിട്ടിയിട്ടുള്ളത്. പ്രതീക്ഷിച്ച വിലയും മത്തിക്ക് കിട്ടിയിട്ടില്ല. ഇന്നലെ വൈകുന്നേരവും ഹാർബർ സജീവമായിരുന്നു. ബോട്ടുകാർ ഇന്ന് രാവിലെ മുതൽ തീരമടുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മറികടന്നുകൊണ്ടുള്ള മീൻപിടിത്തം ഏറെ ആശങ്കയുയർത്തുകയാണ്.