വ്യാജ കറൻസി, ലോട്ടറി ടിക്കറ്റ് നിർമാണം: രണ്ടുപേർ പിടിയിൽ
Mail This Article
മലപ്പുറം ∙ വ്യാജ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റും നിർമിച്ചു വിൽപന നടത്തുന്ന സംഘത്തെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു വ്യാജ ലോട്ടറി ടിക്കറ്റുകൾ, വ്യാജ കറൻസി, ലോട്ടറിയുടെയും കറൻസിയുടെയും നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികൾ എന്നിവ കണ്ടെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശി അഷ്റഫ് എന്ന ജയ്സൺ, കേച്ചേരി പാറപ്പുറം സ്വദേശി എം.എസ്.പ്രജീഷ് എന്നിവരാണു പിടിയിലായത്. കള്ളനോട്ടടിക്കേസിൽ നേരത്തെ ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിനു സമീപം ലോട്ടറി വിൽപന നടത്തുന്ന കൃഷ്ണൻകുട്ടിയെന്നയാളെ കള്ള നോട്ട് നൽകി സംഘം പറ്റിച്ചിരുന്നു. അദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഘം വലയിലായത്. കൃഷ്ണൻ കുട്ടിയോടു 600 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങി സംഘം 2000ത്തിന്റെ വ്യാജ നോട്ട് നൽകി. ബാക്കി 1400 രൂപ വാങ്ങി സ്ഥലം വിട്ടു. പിന്നീട് ഇതു കള്ളനോട്ടാണെന്നു തെളിഞ്ഞതോടെയാണു പരാതി നൽകിയത്. കാസർകോട്ടുകാരനായ അഷറഫാണ് കംപ്യൂട്ടർ ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറി ടിക്കറ്റും നിർമിക്കുന്നത്.
ഇരുവർക്കുമെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലും അമ്പലത്തറ പൊലീസ് സ്റ്റേഷനിലും കള്ളനോട്ട് കേസുകളുണ്ട്. ജയിൽ ശിക്ഷയനുഭവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ജയിലിൽ നിന്നിറങ്ങിയ പ്രതികൾ തട്ടിപ്പു കേന്ദ്രം കാസർകോട്ടുനിന്ന് കുന്നംകുളത്തെ ആഞ്ഞൂരിലേക്ക് മാറ്റുകയായിരുന്നു. 2000 രൂപയുടെ ടിക്കറ്റുകളാണ് കൂടുതലുള്ളത്. ഇവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും വ്യാജമാണ്. പ്രതികളെയും പിടിച്ചെടുത്ത സാമഗ്രികളും പൊന്നാനി കോടതിയിൽ ഹാജരാക്കും.