വെള്ളമില്ല; വില്ലേജ് ജീവനക്കാരുടെ ക്വാർട്ടേഴ്സ് വെറുതേ കിടക്കുന്നു
Mail This Article
എടപ്പാൾ ∙ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ക്വാർട്ടേഴ്സുകൾ വെറുതേ കിടന്ന് നശിക്കുമ്പോൾ വില്ലേജ് ഓഫിസർമാരുടെയും ജീവനക്കാരുടെയും താമസം വാടക ക്വാർട്ടേഴ്സുകളിൽ. എടപ്പാൾ വില്ലേജ് ഓഫിസിലാണ് ഈ വിചിത്ര സംഭവം. വട്ടംകുളം വില്ലേജിനോട് ചേർന്ന് നിർമാണം അന്തിമ ഘട്ടത്തിൽ എത്തിയ ക്വാർട്ടേഴ്സിന്റെ അവസ്ഥയും ഇതുതന്നെ. എടപ്പാൾ വില്ലേജിനോട് ചേർന്ന് 2 വർഷം മുൻപാണ് ജീവനക്കാർക്ക് താമസിക്കുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് ക്വാർട്ടേഴ്സുകൾ പണിതത്. ആദ്യഘട്ടത്തിൽ വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതായിരുന്നു തടസ്സം.
ഇത് ലഭിച്ചതോടെ ശുദ്ധജലം ഇല്ലെന്നതായി കാരണം. നിലവിൽ എടപ്പാൾ വില്ലേജ് ഓഫിസർ താമസിക്കുന്നത് വാടക ക്വാർട്ടേഴ്സിലാണ്.ജീവനക്കാരുടെ അവസ്ഥയും മറിച്ചല്ല. വട്ടംകുളം വില്ലേജിലും ഉദ്യോഗസ്ഥർക്ക് താമസിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. വൈദ്യുതിയും ശുദ്ധജല കണക്‌ഷനും ലഭിച്ച് താമസം ആരംഭിക്കണമെങ്കിൽ വൈകും. ശുദ്ധജലം ലഭിക്കാത്തതാണ് എടപ്പാൾ വില്ലേജിനോട് ചേർന്ന ക്വാർട്ടേഴ്സുകളിൽ താമസിക്കാൻ കഴിയാത്തതിന് കാരണമെന്ന് തഹസിൽദാർ പറയുന്നു. ജലജീവൻ മിഷൻ പദ്ധതിയിൽ ശുദ്ധജല കണക്‌ഷനു വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട്.