പഠിച്ചുപഠിച്ച് ഇടം നേടി, മകനൊപ്പം അമ്മയും റാങ്ക് ലിസ്റ്റിൽ; ഒരുമിച്ചു സർക്കാർ ജോലിയിൽ പ്രവേശിക്കാമെന്ന പ്രത്യാശയിൽ കുടുംബം
Mail This Article
അരീക്കോട് ∙ ബൈക്കിൽ മകൻ വിവേകിന് കൂട്ടായി പിഎസ്‍സി പരിശീലനത്തിനു പോകുമ്പോൾ അമ്മ ബിന്ദു ഒട്ടും പ്രതീക്ഷിച്ചതല്ല ഒരു സർക്കാർ ജോലി. എന്നാൽ കഠിനാധ്വാനത്തിലൂടെ വിജയം കൈവന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ എൻ.ബിന്ദുവും കുടുംബവും. എൽഡിസി പരീക്ഷയിൽ ബിരുദധാരിയായ വിവേക് 38-ഉം അമ്മ ബിന്ദു ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ 92-ാം റാങ്കും കരസ്ഥമാക്കിയാണു വിജയത്തിലേക്കു നടന്നത്.
സ്വകാര്യ സ്ഥാപനത്തിലെ പരിശീലനത്തിനുശേഷം ഇരുവരും വീട്ടിലെത്തി സംശയങ്ങൾ പങ്കുവയ്ക്കും. പഠനം വെവ്വേറെ. പത്താം ക്ലാസ് മുതൽ മകന്റെ പഠനത്തിൽ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണു മത്സര പരീക്ഷകൾക്കു തയാറെടുപ്പു തുടങ്ങിയത്. മാതക്കോട് അങ്കണവാടി അധ്യാപികയായ ബിന്ദു ജോലി കഴിഞ്ഞെത്തി അടുക്കളപ്പണിയും തീർത്താണ് പഠനത്തിനു സമയം കണ്ടെത്തുന്നത്. 41 വയസ്സുള്ള ബിന്ദുവിന് അവസാനത്തെ അവസരത്തിലാണ് ആദ്യ 100 റാങ്കിനുള്ളിൽ ഇടം നേടാനായത്.മുൻപ് എൽജിഎസ്, എൽഡിസി ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നെങ്കിലും പിന്നിലായിരുന്നു. നിശ്ചയദാർഢ്യത്തോടെയുള്ള പഠനമാണു വിജയത്തിലെത്തിച്ചതെന്നു ബിന്ദു പറയുന്നു.
പരീക്ഷയിൽ മികച്ച വിജയം നേടാനായതിന്റെ സന്തോഷമാണു മകൻ വിവേകിനു പറയാനുള്ളത്. കെഎസ്ആർടിസി എടപ്പാൾ ഡിപ്പോയിൽ ജീവനക്കാരനായ സൗത്ത് പുത്തലം കറുത്തചോല ഓട്ടുപാറ വീട്ടിൽ ചന്ദ്രന്റെ ഭാര്യയാണു ബിന്ദു. 2019ൽ മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. അമ്മയ്ക്കും മകനും ഒരുമിച്ചു സർക്കാർ ജോലിയിൽ പ്രവേശിക്കാമെന്ന പ്രത്യാശയിലാണ് കുടുംബം.