വൻ കുളം പദ്ധതി ‘വറ്റി’; പാഴാക്കുന്നത് കോടിക്കണക്കിന് ലീറ്റർ മഴവെള്ളം
Mail This Article
തേഞ്ഞിപ്പലം ∙ വൻ കുളം പദ്ധതി നടപ്പാക്കാതെ കോടിക്കണക്കിന് ലീറ്റർ മഴവെള്ളം ഓരോ വർഷവും ഒഴുക്കിവിട്ട് കാലിക്കറ്റ് സർവകലാശാല.
5 ഏക്കറിൽ 15 മീറ്റർ താഴ്ചയിൽ 10 കോടി രൂപ മുടക്കി വലിയ കുളം നിർമിച്ച് സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ 15 ഏക്കറിൽ നിന്നുള്ള മഴവെള്ളം പ്രയോജനപ്പെടുത്താൻ 3 വർഷം മുൻപ് പദ്ധതി ആവിഷ്കരിച്ചിരുന്നു.ഒരു കോടി രൂപ ചെലവിൽ ഒന്നാം ഘട്ട പ്രവർത്തനത്തിന് സർക്കാർ അനുമതിയും നൽകിയിരുന്നു. പക്ഷേ സർവകലാശാല പിന്നീട് പദ്ധതി മരവിപ്പിക്കുകയായിരുന്നു.കയാക്കിങ്, ഉല്ലാസ ബോട്ട്, വറ്റാത്ത ഭൂഗർഭജലം തുടങ്ങി വലിയ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്തതായിരുന്നു പദ്ധതി.
സ്‌റ്റേഡിയത്തിലെ വെള്ളം കനാൽ വഴി ഒഴുക്കുന്നത് തടസ്സപ്പെടാതിരിക്കാൻ ക്യാംപസിലെ പുതിയ റോഡിൽ 21 മീറ്റർ വീതിയിൽ സ്ഥാപിച്ച കലുങ്ക് ഇന്നലെ തുറന്നു. മഴ വെള്ളത്തിന്റെ ഒഴുക്ക് ശക്തമെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.ക്യാംപസിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനടുത്ത് പുതിയ സ്ഥലത്ത് നിർമിക്കുന്ന ദേശീയപാതയിൽ 45 മീറ്റർ വീതിയിൽ കലുങ്ക് സ്ഥാപിക്കുന്നതും സ്‌റ്റേഡിയത്തിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനാണ്.