കടലിൽ ശക്തമായ ഒഴുക്ക്; വല ഇറക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ
Mail This Article
പൊന്നാനി ∙ കടലിൽ ശക്തമായ ഒഴുക്ക്.. വലയിറക്കാനാകാതെ ബോട്ടുകാരും വള്ളക്കാരും മടങ്ങി. ഒഴുക്ക് മറികടന്ന് വലയിറക്കിയ യാനങ്ങൾക്ക് കോരയാണ് കാര്യമായി കിട്ടിയത്. ഇന്നലെ രാവിലെ മുതൽ ബോട്ടുകൾ മിക്കതും ഹാർബറിലെത്തി. നാമമാത്രമായ മത്സ്യമാണ് വിൽപനയ്ക്കുണ്ടായിരുന്നത്. കൂടുതലും കോരയായതിനാൽ വിലയും കുറവായിരുന്നു. ഒരു കൊട്ട കോര 2500 രൂപ മുതലാണ് വിൽപന തുടങ്ങിയത്. ഉച്ചയായപ്പോഴേക്കും വില രണ്ടായിരത്തിലേക്കു താഴ്ന്നു. ഇന്ന് രാത്രിയോടെ ബോട്ടുകാരും വള്ളക്കാരും വീണ്ടും കടലിലിറങ്ങുമെന്നാണ് അറിയുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ രാത്രിയിലും ഹാർബറിൽ നടന്നിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പണിയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ ബോട്ടുകാരും വള്ളക്കാരും മുന്നറിയിപ്പുകൾ മറികടന്ന് കടലിലിറങ്ങാൻ നിർബന്ധിതരാവുകയാണ്. 52 ദിവസം നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം ഇപ്പോഴും ബോട്ടുകാർക്ക് സൗകര്യപ്രദമായി മീൻപിടിത്തം നടത്താൻ കഴിഞ്ഞിട്ടില്ല.
കടലിൽ കാറ്റും ഒഴുക്കുമുണ്ട്. മീൻപിടിത്ത വള്ളങ്ങൾ സാഹസികമായാണ് കടലിലിറങ്ങുന്നത്. മത്സ്യത്തൊഴിലാളികളെ തടയാനോ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങുന്ന യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനോ തീരദേശ പൊലീസോ ഫിഷറീസ് വകുപ്പോ തയാറായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സാഹചര്യം കണ്ട് നിസ്സഹായരായി നോക്കി നിൽക്കുകയാണ് ചെയ്യുന്നത്.