വണ്ടൂരിന്റെ പല ഭാഗങ്ങളിലും വ്യാപക നാശം 2 മിനിറ്റിൽ സകലതും തൂത്തെറിഞ്ഞ് കാറ്റ്
Mail This Article
വണ്ടൂർ ∙ പഞ്ചായത്തിലെ ഏമങ്ങാട്, ശാന്തിനഗർ വാർഡുകളിൽ ചുഴലിക്കാറ്റിൽ കനത്ത നഷ്ടം. രാവിലെ 8.30ന് ആണു കാറ്റു വീശിയത്. രണ്ടു മിനിറ്റിലേറെ നീണ്ട കാറ്റിൽ വൻ മരങ്ങളുൾപ്പെടെ നിലംപൊത്തി. ഏമങ്ങാട് സുന്നി മസ്ജിദിനു മുകളിലും മദ്രസക്കെട്ടിടത്തിനു മുകളിലും അൻപതോളം വീടുകൾക്കു മുകളിലും മരം വീണു.പുരയിടങ്ങളിലും തോട്ടങ്ങളിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. ആയിരത്തിലേറെ റബർമരങ്ങൾ നശിച്ചതായാണു പ്രാഥമിക കണക്ക്. തേക്ക്, പ്ലാവ് തുടങ്ങിയവയും വീണു. വാഴയുൾപ്പെടെ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു.
ഏമങ്ങാട്–വനം റോഡ്, അത്താണിക്കൽ–ഏമങ്ങാട് റോഡ്, മുട്ടിയിൽപ്പറമ്പ്–ഏമങ്ങാട് റോഡ്, കോളനി റോഡ്, പെരുമുണ്ടശ്ശേരി –ഉരലേംപാടം റോഡ് തുടങ്ങി മിക്ക വഴികളിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. 21 വൈദ്യുതക്കാലുകൾ തകർന്നു വീണു. 30 സ്ഥലങ്ങളിൽ കമ്പി പൊട്ടി വീണു.വണ്ടൂർ പൊലീസ്, തിരുവാലിയിലെയും എടവണ്ണയിലെയും അഗ്നിരക്ഷാസേന, വണ്ടൂരിലെയും കാളികാവിലെയും ട്രോമാകെയർ യൂണിറ്റുകൾ, എടവണ്ണ ഇആർഎഫ് ടീം തുടങ്ങിയവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകൾ പരിശ്രമിച്ചാണു റോഡുകളിലെ ഗതാഗത തടസ്സം നീക്കിയത്. വീടുകൾക്കു മുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. വില്ലേജ്, കൃഷി അധികൃതർ നഷ്ടം കണക്കാക്കിവരുന്നു.