കാട്ടുപന്നികളെ കൊല്ലാൻ അനുമതി വെടിവയ്ക്കാൻ ആളില്ല
Mail This Article
എടപ്പാൾ ∙ കാട്ടുപന്നികളെ കൊല്ലാൻ അനുമതി കിട്ടിയെങ്കിലും ഫലമില്ലാത്ത അവസ്ഥയിലാണെന്ന് കർഷകർ. കൃഷിക്കും ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശയക്കുഴപ്പത്തിലാണ്. തോക്ക് ലൈസൻസ് ഉള്ള ഉടമകളുടെ അഭാവമാണ് നിലവിലെ തടസ്സം. പല മേഖലകളിലും പകൽ സമയങ്ങളിൽ പോലും കൂട്ടത്തോടെ കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. കർഷകരിലും നാട്ടുകാരിലും ഇത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശല്യം രൂക്ഷമായതോടെ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്.
കാട് വെട്ടി തെളിച്ചും പ്രതികൂല കാലാവസ്ഥയോട് പോരാടിയും കൃഷി ഇറക്കുന്നവർക്കു പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം. ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നികളും വന്യമൃഗങ്ങളും കൃഷി നശിപ്പിക്കുന്നതു മൂലം പലരും കൃഷിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പ്രാഥമിക കണക്കെടുപ്പിൽ പല പഞ്ചായത്തിലും തോക്ക് ലൈസൻസ് ഉള്ളവർ വിരളമാണ്. ഉള്ളവരിൽ പലരും ഇതിന് രംഗത്തു വരാൻ വിമുഖത കാണിക്കുന്നു. ഇത് മൂലം ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നു. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ നടപടി വേണമെന്നും ആണ് കർഷകരുടെ ആവശ്യം.