ഇന്ന് ലോക അവയവദാന ദിനം: ഈ ദമ്പതികൾ പൊളിയാണ്...
Mail This Article
കോട്ടയ്ക്കൽ∙ മരണശേഷം ശരീരവും കണ്ണുകളും ദാനം ചെയ്യാനുള്ള തീരുമാനമെടുക്കാൻ യുവദമ്പതികൾക്കു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ദീർഘകാലമായി സേവനപാതയിലൂടെ സഞ്ചരിക്കുന്ന, തോക്കാംപാറ തോട്ടശേരി സായ്കുമാറും (36) ഭാര്യ രമിഷയും (31) ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു കഴിഞ്ഞു. കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജിനാണ് ശരീരം കൈമാറുന്നത്. കണ്ണുകൾ കോഴിക്കോട് കോം ട്രസ്റ്റ് ആശുപത്രിക്കും.
മരണശേഷം കണ്ണുകൾ മറ്റുള്ളവർക്കു വെളിച്ചമേകണമെന്നും വിദ്യാർഥികൾക്കു പഠിക്കാൻ ശരീരം വിട്ടുനൽകണമെന്നും ഏറെ നാളായുള്ള ആഗ്രഹമാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ കണ്ണുകൾ മരണശേഷം ദാനം ചെയ്തത് കൂടുതൽ പ്രചോദനമായി.
തിരൂർ അഗ്നിശമന സേനയ്ക്കു കീഴിലെ ആദ്യ ബാച്ച് സിവിൽ ഡിഫൻസ് വൊളന്റിയർ മാരാണ് ഇരുവരും. വൊളന്റിയർമാരിൽ പാസിങ്ങ് ഔട്ട് പരേഡ് നടത്തിയ ആദ്യ ദമ്പതികൾ എന്ന വിശേഷണവും ഇവർക്കു സ്വന്തം. തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനം നേടിയത്. ലോക്ഡൗൺ കാലത്ത് കോട്ടയ്ക്കൽ ഗവ. മാനസികാരോഗ്യ ആശുപത്രിയിൽ നിന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നുമുള്ള മരുന്നുകൾ പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെല്ലാം വിതരണം ചെയ്തു. ജില്ലയിൽ വാഹനാപകടങ്ങൾ നടക്കുമ്പോൾ വാതക ചോർച്ച അടയ്ക്കാനും മറ്റും മുൻപന്തിയിൽ നിന്നു. തീപിടിത്ത വേളകളിലും സജീവമായി രംഗത്തിറങ്ങി. പ്രളയ സമയത്തും മുന്നണി പോരാളികളായി. സായ്കുമാർ കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരനും രമിഷ സോഷ്യോളജിയിൽ ബിരുദധാരിയുമാണ്.