തവനൂരിലെ ശാന്തികുടീരം പൊളിച്ചുനീക്കിത്തുടങ്ങി
Mail This Article
തവനൂർ ∙ സ്വാതന്ത്ര്യ സമരങ്ങൾക്കും ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണങ്ങൾക്കുമായി കേളപ്പജി സ്ഥാപിച്ച തവനൂരിലെ ശാന്തികുടീരം ഓർമയാകുന്നു. തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനായാണു ശാന്തികുടീരം പൊളിച്ചു നീക്കുന്നത്.
അപ്രോച്ച് റോഡിനായി ഏതാനും വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത സ്ഥലത്താണ് ശാന്തികുടീരം നിലനിൽക്കുന്നത്. കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഈ കെട്ടിടത്തിലായിരുന്നു പലപ്പോഴും കേളപ്പജിയുടെ നേതൃത്വത്തിലുള്ള പ്രധാന യോഗങ്ങളും മറ്റും നടന്നിരുന്നത്. ഗാന്ധിജിയുടെ ചിതാഭസ്മം നിളയിൽ നിമജ്ജനം ചെയ്തതിന്റെ ഓർമയ്ക്കായി കേളപ്പജി തുടക്കമിട്ട തിരുനാവായ സർവോദയമേള നടന്നിരുന്നതും ഇവിടെയായിരുന്നു.
ശാന്തികുടീരത്തിനു സമീപം കേളപ്പജി സ്ഥാപിച്ച നൂൽനൂൽപ്പുകേന്ദ്രം പൊളിച്ചുമാറ്റില്ല. കേളപ്പജിയുടെ പ്രധാനപ്പെട്ട സ്മാരക കേന്ദ്രങ്ങളിലൊന്നാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ നാമാവശേഷമാകുന്നത്.