ഏഴേക്കറിൽ പച്ചവിരിച്ച് കരനെൽക്കൃഷി
Mail This Article
വണ്ടൂർ ∙ ജില്ലയിൽ തന്നെ കൂടുതൽ കരനെൽക്കൃഷി ചെയ്യുന്നതിലൊന്നാണു സംസ്ഥാനപാതയോരത്തു വണ്ടൂരിനും നടുവത്തിനും ഇടയിലെ മൂച്ചിക്കൽ ചോലയിലുള്ളത്. പടയാളിപ്പറമ്പ് കാരാട്ടുതൊടി രാജൻ പാട്ടത്തിനെടുത്ത ഏഴേക്കറോളം സ്ഥലത്താണു ഉമ നെല്ല് കതിരിട്ടു തുടങ്ങിയത്. പച്ചപുതച്ചു പരന്നുകിടക്കുന്ന കൃഷിയിടം ആരെയും ആകർഷിക്കും.നടുവത്ത് മനയിലെ കാര്യസ്ഥനായ രാജൻ പുതുതലമുറയിൽ പെട്ട മൂന്നു പേരുടെ പറമ്പിലാണു കരനെല്ല് നട്ടത്. 15 അടി അകലത്തിൽ കുഴിയെടുത്തു തെങ്ങു വച്ചിരുന്നു. നല്ല വെയിൽ കിട്ടുന്ന സ്ഥലമായതുകൊണ്ടാണു ഇടവിളയായി നെൽക്കൃഷിയിറക്കാൻ പാട്ടത്തിനു ചോദിച്ചത്. ഉടമകൾ സമ്മതം നൽകിയതോടെ തിരുവാലി കൃഷിഭവൻ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഏഴ് ഏക്കറോളം സ്ഥലത്തു കരനെൽക്കൃഷി എന്നു കേട്ടപ്പോൾ തന്നെ കൃഷി ഉദ്യോഗസ്ഥർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ചോക്കാട് വിത്തുൽപാദന കേന്ദ്രത്തിൽ നിന്നു ഉമ വിത്ത് എത്തിച്ചു. ശാസ്ത്രീയമായി നിലം ഒരുക്കാനും കൃഷി അധികൃതർ കൂടെ നിന്നു. പൂർണമായും ജൈവരീതിയാണു സ്വീകരിച്ചത്. ജൈവരീതിയിൽ തന്നെ വാഴയും കൃഷി ചെയ്യുന്നുണ്ട്.വയൽപോലെ നീണ്ടു കിടക്കുന്ന കൃഷിയിടം കാണാനും ഫോട്ടോ എടുക്കാനും ഇപ്പോൾ ഒട്ടേറെ പേരാണ് എത്തുന്നത്. സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ടെന്നു രാജൻ പറയുന്നു. കൃഷിയിടത്തിനു ചുറ്റും സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ട്.