ADVERTISEMENT

നിലമ്പൂർ ∙ കൊടുംവനത്തിലെ ഫൊട്ടോഗ്രഫറാണ് പൂച്ചപ്പാറ മണി. ഫൊട്ടോഗ്രഫി പഠിച്ചിട്ടില്ല. എഴുത്തും വായനയും മണിക്കറിയില്ല. എങ്കിലും മൊബൈൽ ഫോ‍ൺ ഉപയോഗിക്കാൻ സമർഥനാണ്. വനത്തിന്റെ ഭംഗിയും രൗദ്രതയും മൊബൈലിൽ പകർത്തി നഗരത്തിലെ സുഹൃത്തുക്കൾക്ക് അയയ്ക്കും. വല്ലപ്പോഴും മണി നഗരത്തിലെത്തും. നഗര വിശേഷങ്ങൾ ക്യാമറയിലാക്കി കാട്ടിലെത്തി കൂട്ടുകാർക്ക് കാണിച്ചു കൊടുക്കും.

കരുളായി ഉൾവനത്തിൽ പ്രാക്തന ഗോത്രമായ ചോലനായ്ക്കർ വിഭാഗക്കാരനായ മണി നാടിനെയും കാടിനെയും ബന്ധിപ്പിക്കുന്ന ഫൊട്ടോഗ്രഫറാണ്. ഏഷ്യയിൽ ശേഷിക്കുന്ന ഏക ഗുഹാവാസികളെന്ന് നരവംശ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഗോത്രമാണ് ചോലനായ്ക്കർ. കരുളായി ജനവാസ മേഖലയിൽ നിന്ന് 25 കിലോമീറ്റർ അകലെ വിളക്കുമല അളയിലാണ് 38 വയസ്സുകാരനായ മണി ഭാര്യ മാതിയോടും 5 മക്കളോടുമൊപ്പം കഴിയുന്നത്. 

ചെങ്കുത്തായ മലയിലെ അളയിൽ മുള ഏണി ഉപയോഗിച്ചാണ് കയറുന്നത്. മൊബൈൽ യുഗത്തിന്റെ തുടക്കത്തിൽ തന്നെ ഫോൺ സ്വന്തമാക്കിയിരുന്നു. ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങിയപ്പോൾ അതും കരസ്ഥമാക്കി. മുളക്കുറ്റിയിൽ ബാറ്ററി ഇട്ട് വയർ ഘടിപ്പിച്ചാണ് ഫോൺ ചാർജ് ചെയ്യുന്നത്.കരുളായിയിലെത്തി റീചാർജ് ചെയ്യും. അടുപ്പമുള്ളവരുടെ ഫോൺ നമ്പരുകൾ മണിക്ക് കാണാപ്പാഠമാണ്. മനസ്സിൽ പതിഞ്ഞ അക്കങ്ങളുടെ രൂപം വച്ചാണ് ഫോൺ വിളികൾ.

 വാട്സാപ്പിൽ ശബ്ദ സന്ദേശവും ഫോട്ടോകളും അയയ്ക്കും. വനത്തിൽ നെറ്റ്‌വർക് പരിധി എവിടെയുണ്ടെന്ന് മണിക്ക് കൃത്യമായി അറിയാം. കാട്ടിൽ അലയുന്നതിനാൽ മണി ദിവസങ്ങളോളം പരിധിക്ക് പുറത്തായിരിക്കും.തേൻ, കുന്തിരിക്കം, കുടംപുളി തുടങ്ങിയ ചെറുകിട വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോഴും സിനിമ കാണാൻ ഗൂഡല്ലൂർ, ഊട്ടി എന്നിവിടങ്ങളിലേക്ക് മലകൾ കാൽ നട താണ്ടുമ്പോഴും ആണ് മണിയുടെ ഫോട്ടോ എടുപ്പ്. 

വിളക്കുമലയിൽ നിന്ന് ഊട്ടിക്ക് 40 കിലോമീറ്ററാണ് ദൂരം. കൂട്ടം ചേർന്ന് ഒരു ദിവസം കൊണ്ട് പോയി വരും. രാജവെമ്പാല മൂർഖനെ വിഴുങ്ങുന്നത്, മരത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്ന അണലി തുടങ്ങിയവ വനത്തിന്റെ രൗദ്രം പ്രകടമാക്കുന്ന മണിയുടെ ചിത്രങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com