ജനപ്രിയ അരി ഇനങ്ങൾക്കെല്ലാം മൂന്നു മാസത്തിനിടെ വൻ തോതിൽ വില വർധന; സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായി
Mail This Article
മലപ്പുറം∙ ഓണമടുത്തതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച് അരിക്കു തീവില. ജനപ്രിയ അരി ഇനങ്ങൾക്കെല്ലാം കഴിഞ്ഞ മൂന്നു മാസത്തിനിടെ വൻ തോതിലാണു വില കൂടിയത്. 5 മുതൽ 10 രൂപ വരെയാണു വില വർധിച്ചത്. മൊത്തവിപണിയിലും ചില്ലറ വിപണിയിലും ഈ വർധന പ്രകടമാണ്. ചിലയിനം ബ്രാൻഡുകൾക്ക് ജില്ലയിൽ പ്രദേശത്തിനനുസരിച്ച് ചില്ലറ വിപണിയിൽ വില വ്യത്യാസമുണ്ട്. ഓണത്തിനു വില പിടിവിട്ടു ഉയരാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായി. ജയ, സുരേഖ, അധിപൻ, മട്ട, കുറുവ തുടങ്ങി എല്ലാ ഇനങ്ങളുടെയും വില കൂടിയിട്ടുണ്ട്.
ജയ അരിക്കു മൊത്തവിപണിയിൽ 48 രൂപവരെയാണു ജില്ലയിൽ വില. 3 മാസത്തിനുള്ളിൽ 10 രൂപയിലേറെയാണു വർധിച്ചത്. ചില്ലറ വിപണിയിൽ 50 രൂപയാണു ചുരുങ്ങിയ വില. ഇത് 52 രൂപവയ്ക്കുവരെ വിൽക്കുന്നുണ്ട്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതാണു വിലവർധനയ്ക്ക് ഒരു കാരണം. 25 കിലോയ്ക്കു താഴെയുള്ള പായ്ക്ക് ചെയ്തു വിൽക്കുന്ന അരിക്കു നേരത്തേ ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. ഇതു വിലവർധിക്കാൻ കാരണമായി. ഓണ വിപണി ലക്ഷ്യമിട്ടു വിലവർധനയ്ക്കായി ഇടനിലക്കാരുടെ ഇടപെടലുണ്ടോയെന്നു പരിശോധിക്കണമെന്നു ആവശ്യവും ഉയർന്നിട്ടുണ്ട്.