‘പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്’: പരിഹാസവുമായി ഡിവൈഎഫ്ഐ ബാനർ
Mail This Article
മലപ്പുറം∙ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഏലംകുളം സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ബാനർ. ‘പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്’ എന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപിച്ച ബാനറിലുള്ളത്. യാത്രയ്ക്കിടെ രാഹുൽഗാന്ധി ഹോട്ടലുകളിലും മറ്റും കയറുന്നതിനെ പരിഹസിച്ചാണ് ബാനർ. ഇതിന്റെ ചിത്രം വൈറലായതോടെ വി.ടി.ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തുവന്നു.
അതേസമയം, ഭാരത് ജോഡോ യാത്ര കടന്നു പോകുന്നതു കാണാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ കെട്ടിടത്തിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവർ യാത്രയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഫാഷിസത്തെ എതിർത്തുകൊണ്ടുള്ള രാഷ്ട്രീയ സംവാദങ്ങളൊന്നും നടത്താതെ പിആർ ടീമിനെ ഉപയോഗിച്ചുള്ള വൺമാൻ ഷോ മാത്രമാണ് ഭാരത് ജോഡോ യാത്രയെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ് പറഞ്ഞു. ‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്നെഴുതിയ ബാനറുകൾ തൃശൂരിൽ പലയിടങ്ങളിലും ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിവൈഎഫ്ഐ സ്ഥാപിച്ചിരുന്നു
സിപിഎം ബിജെപിയുടെ എ ടീം: ബൽറാം
രാജ്യത്തെ ഒന്നിപ്പിക്കുന്നതിനാണു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ലക്ഷ്യത്തിൽ നിന്നു അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ആർക്കും കഴിയില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന രീതിയിൽ പെരിന്തൽമണ്ണയിൽ ഡിവൈഎഫ്ഐ പോസ്റ്റർ സ്ഥാപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ തോൽപിക്കാൻ ഏതു ചെകുത്താനോടും കൂട്ടുകൂടുമെന്നു പ്രഖ്യാപിച്ചത് ഇഎംഎസ് ആണ്. അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ തടവറയിൽ നിന്നു പുറത്തുവരാത്തവരാണ് ഇത്തരം പോസ്റ്ററുകൾക്കു പിന്നിൽ. കേരളത്തിലെ സിപിഎം ബിജെപിയുടെ എ ടീമായി മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ബൽറാം പറഞ്ഞു.