ADVERTISEMENT

കോട്ടയ്ക്കൽ∙ പ്രായം അൻപതുകളിലെത്തിയ ഈ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ദിവസമാണ്.  കലാപഠനത്തിനും അവതരണത്തിനും വയസ്സ് തടസ്സമല്ലെന്നു തെളിയിച്ച് ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ എന്നിവർ ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാത്രി 8.30ന് മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തും.

നാലുപേർക്കും ചെറുപ്പത്തിലേ നൃത്തത്തോട് താൽപര്യമുണ്ടെങ്കിലും സാഹചര്യവശാൽ പഠിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ അതൊരു നൊമ്പരമായി ശേഷിച്ചു. 4 വർഷം മുൻപാണ് നൃത്തം പഠിക്കണമെന്ന ആഗ്രഹം കലശലായത്. ജീവിതപങ്കാളികളുടെ പിന്തുണയുടെ ബലത്തിൽ കലാമണ്ഡലം അരുണ ആർ.മാരാരുടെ ശിഷ്യത്വം സ്വീകരിച്ചു. കോവിഡ് വേളയിൽ പഠനത്തിന് കൂടുതൽ സമയം ലഭിച്ചത് അനുഗ്രഹമായി. ഗുരുവിനാണ് പ്രായക്കുറവെങ്കിലും ശാസിച്ചു പഠിപ്പിക്കണമെന്ന നിർദേശമാണ് നാൽവർ സംഘം മുന്നോട്ടുവച്ചത്. 

നൃത്തത്തോടുള്ള ഇവരുടെ അഭിനിവേശം പലപ്പോഴും തന്നെ അദ്ഭുതപ്പെടുത്തിയതായി അരുണ ആർ.മാരാർ പറയുന്നു. പ്രായം ബാധിക്കാത്ത ഇച്ഛാശക്തിയും അർപ്പണ മനോഭാവവുമാണ് ഇവരെ വേറിട്ടുനിർത്തുന്നത്.മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് അധ്യാപികയായി വിരമിച്ച ഗിരിജ പാതേക്കര അറിയപ്പെടുന്ന കവയിത്രിയാണ്.

നന്ദിനി ജയകൃഷ്ണൻ റിട്ട. അധ്യാപികയും വൃന്ദ ഗോപൻ അധ്യാപികയുമാണ്. ജയശ്രീ വിജയൻ സന്നദ്ധ സംഘടനാ പ്രവർത്തകയും.ഒന്നര മണിക്കൂർ നീളുന്ന നൃത്തപരിപാടിയാണ് അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com