മോങ്ങം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
Mail This Article
മഞ്ചേരി ∙ മോങ്ങം ഒളമതിൽ ചോലക്കൽ എം.സി.അഹമ്മദ് കബീറിന്റെ (47) മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് ഹൈസ്കൂൾപടി കണ്ണച്ചത്ത് ഷാജിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ചേരി ഡോക്ടേഴ്സ് കോളനിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് 25ന് രാവിലെ ആണ് കബീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 24നു രാത്രി മലപ്പുറം റോഡിലെ ബാറിൽനിന്ന് ഒരുമിച്ച് മദ്യപിച്ച ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നീട് ഒഴിഞ്ഞ സ്ഥലത്തുവച്ച് കബീറിനെ അടിച്ചു വീഴ്ത്തുകയും ഒട്ടേറെത്തവണ ചവിട്ടുകയും ചെയ്തു.
അബോധാവസ്ഥയിലായ കബീറിനെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയിട്ട പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ് നേരം പുലർന്നപ്പോഴേയ്ക്കും രക്തം വാർന്നാണ് മരിച്ചത്. രാവിലെ സംഭവസ്ഥലത്ത് എത്തിയ പ്രതി കബീർ മരിച്ചു കിടക്കുന്നത് കാണുകയും ചെയ്തു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷിക്കുകയും സിസിടിവിയും മറ്റു തെളിവുകളും പരിശോധിച്ച് അന്വേഷണം പ്രതിയിലേക്ക് നീളുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി, ഇൻസ്പെക്ടർ ഷാഹുൽ, ദിനേശ് ഇരുപ്പുക്കണ്ടൻ, സലീം പൂവത്തി, അനീഷ് ചാക്കോ, പി.ഹരിലാൽ, തൗഫീഖ് മുബാറക് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.