ബിജെപി വിരുദ്ധ മുന്നണിക്കു നേതൃത്വം നൽകാൻ കഴിയുക കോൺഗ്രസിനു മാത്രം: മുസ്‌ലിം ലീഗ്
Mail This Article
പട്ടിക്കാട് ∙ ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയെ കണ്ടു. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഏറ്റവും വലിയ സമരത്തിനു നേതൃത്വം നൽകുന്നതു രാഹുൽ ഗാന്ധിയാണെന്നു ചർച്ചയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിരുദ്ധ സർക്കാരിനെതിരായ സമരത്തിനു ലീഗിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ മുന്നണിക്കു നേതൃത്വം നൽകാൻ കഴിയുക കോൺഗ്രസിനു മാത്രമാണ്. അക്കാര്യത്തിൽ പാർട്ടിക്കു വ്യക്തതയുണ്ട്.
ഇക്കാര്യം രാഹുൽ ഗാന്ധിയെ കൂടിക്കാഴ്ചയിൽ അറിയിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തേ തൃശൂരിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി, അബ്ദുസ്സമദ് സമദാനി എംപി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, എംഎൽഎമാരായ എം.കെ.മുനീർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുത്തു.
‘സിപിഎം രാഹുലിന് പിന്നിൽ അണിനിരക്കണം’
ബിജെപി ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അടിക്കടി പറയുന്ന സിപിഎം അവരെ തൂത്തെറിയാൻ രാഹുൽ ഗാന്ധിക്കു പിന്നിൽ അണിനിരക്കണമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ കക്ഷികൾ ഐക്യപ്പെടുന്നതുവരെ മാത്രമാണു കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് ആയുസ്സുള്ളത്.