രാഹുലിനൊപ്പം ചുവടുവച്ച് വൻ ജനാവലി; യാത്ര ഇന്നും നാളെയുംകൂടി മലപ്പുറം ജില്ലയിൽ
Mail This Article
പെരിന്തൽമണ്ണ ∙ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആവേശത്തിരയിളക്കി ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം നടന്നത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണയിലെ പൂപ്പലത്ത് അവസാനിച്ചു.
വൈകിട്ട് 5ന് പട്ടിക്കാട്ടുനിന്നു തുടങ്ങി രാത്രി ഏഴരയോടെ പാണ്ടിക്കാട് ജംക്‌ഷനിൽ സമാപിച്ചു. യാത്രയ്ക്കിടെ കർഷകരോടും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളോടും സംവദിച്ചു. പദയാത്ര ഇന്നും നാളെയുംകൂടി ജില്ലയിലുണ്ടാകും. ഇന്ന് പാണ്ടിക്കാട്ടുനിന്നു തുടങ്ങി നിലമ്പൂരിലാണ് സമാപനം. നാളെ 7ന് ചുങ്കത്തറ മാർത്തോമ്മാ കോളജിൽനിന്ന് തുടക്കം. പിന്നീട് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കു പ്രവേശിക്കും.
എഐസിസി ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, താരിഖ് അൻവർ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ്, കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എ.പി.അനിൽകുമാർ, നജീബ് കാന്തപുരം തുടങ്ങിയവർ ഇന്നലെ പങ്കെടുത്തു.