പേവിഷ ലബോറട്ടറിയും നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രവും വൈകുന്നു
Mail This Article
തേഞ്ഞിപ്പലം ∙ മൃഗങ്ങളിലെ പേവിഷ നിർണയ ലബോറട്ടറിയും നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രവും കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ സ്ഥാപിക്കാനുള്ള പദ്ധതി ഒരു മാസം പിന്നിട്ടിട്ടും മുന്നോട്ടു പോകുന്നില്ല. 50 സെന്റിൽ നിർമാണത്തിന് യൂണിവേഴ്സിറ്റിയിൽ നിന്ന് സമ്മതപത്രം കിട്ടാത്തതാണ് പ്രശ്നം. തദ്ദേശ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും കൂടിയാലോചിച്ചാണ് ക്യാംപസിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സ്ഥലം ലഭ്യമാക്കാനായി ബന്ധപ്പെട്ട ഉപസമിതിയും പി.അബ്ദുൽ ഹമീദ് എംഎൽഎയും യൂണിവേഴ്സിറ്റി അധികൃതർക്ക് കത്ത് നൽകിയെങ്കിലും സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാമെന്നാണ് മറുപടി ലഭിച്ചത്.എന്നാൽ, സിൻഡിക്കറ്റിന്റെ കഴിഞ്ഞ യോഗത്തിൽ ഇത് സംബന്ധിച്ച അജൻഡ പരിഗണനയ്ക്ക് വന്നില്ല.
കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകൾക്കും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 6 പഞ്ചായത്തുകൾക്കുമുള്ള പദ്ധതിയാണിത്. ലക്ഷ്യം പൂർത്തിയാക്കാനായാൽ യൂണിവേഴ്സിറ്റിക്കും അത് നേട്ടമാകും. മുടക്കു മുതൽ അതത് തദ്ദേശ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും വഹിക്കും.മൃഗങ്ങളിൽ പേവിഷബാധ സ്ഥിരീകരിക്കാനുള്ള ഫ്ലൂറസന്റ് ആന്റിബോഡി ടെസ്റ്റിന് വടക്കേ മലബാറിൽ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മാത്രമേ സൗകര്യമുള്ളൂ.
അതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയാൽ ലബോറട്ടറി സ്ഥാപിക്കാൻ വെറ്ററിനറി സർവകലാശാലാ അധികൃതർ സന്നദ്ധത അറിയിച്ചതായി പി. അബ്ദുൽ ഹമീദ് എംഎൽഎ കാലിക്കറ്റ് വിസി ഡോ. എം.കെ.ജയരാജിന് കത്ത് നൽകിയിട്ടുണ്ട്.കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മുൻപ് പലപ്പോഴും വിദ്യാർഥികളെ നായ്ക്കൾ ആക്രമിച്ചിരുന്നു. ചിലർ രോഗം ബാധിച്ച വളർത്തു നായ്ക്കളെ ക്യാംപസിൽ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്.