ADVERTISEMENT

മലപ്പുറം∙ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരള നേതാക്കളുമായി നടത്തിയ ചർച്ചയുടെ വിഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി.യാത്രയ്ക്കിടയിലുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതും നേതാക്കളെ ട്രോളുന്നതും ജനകീയ  പ്രശ്നങ്ങളെക്കുറിച്ച് പറയുന്നതും 6 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. യാത്ര കേരളത്തിൽ വൻ വിജയമായതിന്റെ സന്തോഷവും കേരള നേതാക്കളുമായുള്ള  ബന്ധത്തിന്റെ ഊഷ്മളതയും  പ്രകടം. കേരളത്തിലെ കോൺഗ്രസ്  സുരക്ഷിത കരങ്ങളിലാണെന്നും സ്ത്രീകൾക്കും അടിസ്ഥാന വിഭാഗങ്ങൾക്കും ഉന്നത നേതൃത്വത്തിൽ ഉയർന്ന പ്രാതിനിധ്യം നൽകുക മാത്രമാണു ചെയ്യേണ്ടതെന്നും രാഹുൽ ചർച്ചയിൽ പറയുന്നു.

വ്യവസായം മുതൽ ഭൂമിപ്രശ്നം വരെ

കേരളത്തിലെ ചെറുകിട–ഇടത്തരം കർഷകരും വ്യവസായികളും  ദുരിതത്തിലാണെന്ന് യാത്രയ്ക്കിടെ മനസ്സിലായെന്നു രാഹുൽ പറഞ്ഞു. റബർ, നാളികേരം, കയർ മേഖലയിലെല്ലാം പ്രതിസന്ധിയുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ഭൂമിയാണെന്ന് ജനങ്ങളുമായി സംസാരിച്ചപ്പോൾ മനസ്സിലായി. ജന സാന്ദ്രത കൂടുതലായതിനാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു ഉത്കണ്ഠ കൂടുതലാണ്. കേരളത്തിലെ സ്ത്രീകൾ ബോധവതികളും ആത്മവിശ്വാസമുള്ളവരുമാണെന്നും യാത്രയിലെ അനുഭവങ്ങൾ തെളിയിച്ചു.

മുട്ടുവേദന മാറ്റിയ ആ കത്ത്

യാത്രയ്ക്കിടയിലുണ്ടാകുന്ന പ്രചോദനങ്ങളെക്കുറിച്ച് പറഞ്ഞ രാഹുൽ, മലപ്പുറത്തെ യാത്രയ്ക്കിടയിൽ ഒരു പെൺകുട്ടി നൽകിയ കത്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുട്ടുവേദനയുള്ള ദിവസം നടക്കുന്നതിനിടെയാണ്, യാത്രയ്ക്കിടയിലേക്കു വന്ന പെൺകുട്ടി ചെറിയ കുറിപ്പ് തന്നത്. ‘ബുദ്ധിമുട്ടുകൾക്കൊപ്പം തീർച്ചയായും ആശ്വാസമുണ്ടാകും’ എന്നായിരുന്നു കത്തിലെ വാചകം. 

ട്രോളിയും അഭിനന്ദിച്ചും 

രാഹുൽ നേതാക്കളെ ട്രോളുന്നതും തമാശ പറയുന്നതും ഹൃദയപൂർവം അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. യാത്രയ്ക്കായി രാവിലെ 4.30ന് എഴുന്നേൽക്കുമെന്നു ചെന്നിത്തല പറഞ്ഞ കാര്യം രാഹുൽ ചൂണ്ടിക്കാട്ടിയപ്പോൾ  എം.എം.ഹസൻ കൂട്ടിച്ചേർത്തു: ഞാൻ 4ന് എഴുന്നേൽക്കും.‘രാവിലെയോ വൈകിട്ടോ’ എന്ന  രാഹുലിന്റെ ട്രോൾ പൊട്ടിച്ചിരിയിലാണു കലാശിച്ചത്. ഭാരത് ജോഡോ യാത്രയുടെ മുൻനിര രാഷ്ട്രീയത്തെക്കുറിച്ച് തന്നെ ഓർമിപ്പിക്കുന്നുവെന്നു രാഹുൽ പറഞ്ഞു. ചിലർ വീഴുന്നു, ചിലർക്ക് കൈത്താങ്ങ് ആവശ്യമായി വരുന്നു. കേരളത്തിൽ തന്റെ കൂടെ കൂടുതൽ ദൂരം നടന്നതിനുള്ള ചാംപ്യൻഷിപ് കെ.മുരളീധരനും എം.എം.ഹസനുമാണ്.

യാത്രയ്ക്കിടെ പാതി വെജിറ്റേറിയനും പാതി നോൺ വെജിറ്റേറിയനുമായ സമൂസ പരിചയപ്പെട്ട കഥയും രാഹുൽ പറയുന്നുണ്ട്. ‘ചെന്നിത്തല വെജ് ആണെന്നു പറഞ്ഞു തന്ന സമൂസ നോൺ വെജ് ആണെന്നു ഞാൻ പറഞ്ഞു. സമൂസ നൽകിയ ആളോട് ചോദിച്ചപ്പോൾ ഉത്തരം ‘പകുതി വെജ്, പകുതി നോൺ വെജ്’ എന്നായിരുന്നു’. കേരളത്തിലെ നേതാക്കളുടെ കഠിനാധ്വാനവും വ്യക്തിപ്രഭാവവും ഭാരത് ജോഡോ യാത്ര ചരിത്രവിജയമാക്കുന്നതിനു സഹായിച്ചുവെന്നു പറഞ്ഞ രാഹുൽ ജനങ്ങൾക്ക് ഹൃദയപൂർവം നന്ദി പറഞ്ഞാണു കൂടിക്കാഴ്ച അവസാനിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com