പൊന്നാനി ഹാർബർ പ്രദേശത്ത് കപ്പൽ ടെർമിനൽ വിഭാവനം ചെയ്യുന്നത് 25 കോടിയുടെ പദ്ധതി
Mail This Article
പൊന്നാനി ∙ ഹാർബർ പ്രദേശത്ത് കപ്പൽ ടെർമിനൽ നിർമിക്കാൻ 25 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പ് സർക്കാരിന് സമർപ്പിക്കാൻ തീരുമാനമായി. അടുത്ത ദിവസം തന്നെ നടപിടക്രമങ്ങൾ പൂർത്തിയാക്കും. പൊന്നാനി തുറമുഖത്ത് 200 മീറ്റർ നീളത്തിൽ ടെർമിനൽ നിർമിക്കും. 3 ഘട്ടങ്ങളിലായി പൂർത്തീകരിക്കാവുന്ന വൻ പദ്ധതിക്കാണ്തു റമുഖ വകുപ്പ് നീക്കം നടത്തുന്നത്. കൊച്ചി തുറമുഖത്തിന് സമാനമായി 13 മീറ്റർ ആഴം ഉറപ്പാക്കികൊണ്ടാണ് കപ്പൽ ടെർമിനൽ നിർമിക്കുന്നത്. അടുത്തയാഴ്ച സാധ്യതാ പഠനം ആരംഭിക്കും. സർക്കാർ അനുമതി കിട്ടിക്കഴിഞ്ഞാൽ ഉടൻ തന്നെ തുടർ നടപടികളിലേക്കു കടക്കാൻ കഴിയും.
വലിയ ചരക്കു കപ്പലുകൾക്കടക്കം കടന്നുവരാവുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. തുറമുഖ നഗരത്തിന്റെ സകല സാധ്യതകളും വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൊന്നാനിയിൽ നിന്ന് മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും ലക്ഷദ്വീപിലേക്കും പതിവ് യാത്രകൾ ഒരുക്കുന്നതിനും പൊന്നാനിയുടെ വിദേശ ബന്ധം വീണ്ടും ഉൗട്ടിയുറപ്പിക്കുന്നതിനും തുറമുഖ പദ്ധതിക്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആഴ്ചയിൽ പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊന്നാനിയിലെത്തിയിരുന്നു.
പദ്ധതി പ്രദേശം പരിശോധിച്ച ശേഷമാണ് സാധ്യതാ പഠനം ഉടൻ നടത്താൻ തീരുമാനിച്ചത്. പൊന്നാനി തുറമുഖത്ത് വലിയ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള വാർഫ് ഒരുങ്ങിക്കഴിഞ്ഞാൽ പല മേഖലകളിൽ നിന്നും കപ്പൽ പൊന്നാനിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മണൽ മാത്രമുള്ള തീരമായതിനാൽ പൊന്നാനി ഭാഗത്ത് ആഴം കൂട്ടാൻ ഏറെ എളുപ്പമാണ്. കപ്പൽ ടെർമിനൽ ഒരുക്കിയാൽ തന്നെ പൊന്നാനിയുടെ തുറമുഖ സാധ്യതകൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.