മഞ്ചേരി ∙ കൊച്ചു മകനു പേരിട്ടപ്പോൾ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന് അതേ പടി പകർത്തുന്നത് എങ്ങനെ, ചെറിയൊരു മാറ്റം വരുത്തി മോഹൻദാസിന്റെ ദാസനും കരംചന്ദ് ഗാന്ധിയുടെ ഗാന്ധിയും ചേർത്തൊരു പേര്- ഗാന്ധി ദാസൻ. പക്ഷേ, നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഈ നാട്ടിൻപുറത്തുകാരൻ 58 വർഷമായി ഗാന്ധിയാണ്.എടവണ്ണപ്പാറ എളമരം സ്വദേശിയും മഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളിയുമാണ് ഗാന്ധിയെ സ്വന്തം പേരിനൊപ്പം കൊണ്ടു നടക്കുന്നത്.
ആളുകൾ പേര് ചോദിക്കുമ്പോഴും വിലാസം നൽകുമ്പോഴും ഗാന്ധി ദാസൻ എന്നു പറയുമ്പോൾ പേരിന്റെ പിന്നിലെ കഥ കൂടി അറിയാനാകും അടുത്ത ചോദ്യം. ഗാന്ധിജിയെ കണ്ടിരുന്നോ, ഗാന്ധി കുടുംബവുമായി ബന്ധമുണ്ടോ, ഗാന്ധിയനാണോ.. ചോദ്യങ്ങളും സംശയങ്ങളും പോർബന്തർ കടന്നു ദക്ഷിണാഫ്രിക്ക വരെ എത്തും. താൻ ഗാന്ധിയനോ, ഗാന്ധി കുടുംബത്തിലോ അല്ലെന്ന് ഇദ്ദേഹം പറയുന്നു.അമ്മയുടെ അച്ഛൻ രാരുക്കുട്ടി നായർ ആണ് പേരിട്ടത്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ ഗാന്ധിജി ചൂലെടുത്തപ്പോൾ ഗാന്ധി ദാസൻ മഞ്ചേരി നഗരത്തിന്റെ മാലിന്യം നീക്കാൻ ദിവസവും ചൂലെടുക്കുകയാണ്. 20 വർഷമായി മഞ്ചേരി നഗരത്തിന്റെ മുക്കിലും മൂലയിലും ചൂലുമായി ഈ ഗാന്ധി കർമനിരതനാണ്.