ആർക്കും വേണ്ടാത്ത മെമു; ലോക്കോ പൈലറ്റും ഏതാനും ചില യാത്രക്കാരും മാത്രം
Mail This Article
തിരൂർ ∙ യാത്രക്കാർക്ക് ഉപകാരമില്ലാതെ ഓട്ടം തുടരുകയാണ് മലബാറിലെ ആദ്യ മെമു. ആയിരത്തോളം പേർക്ക് ഇരുന്നും നിന്നും യാത്ര ചെയ്യാൻ കഴിയുന്ന മെമുവിൽ ലോക്കോ പൈലറ്റും ഏതാനും ചില യാത്രക്കാരും മാത്രമാണ് കയറുന്നത്. ഷൊർണൂർ – കണ്ണൂർ മെമുവിലാണ് ഈ കാഴ്ച. പുലർച്ചെ 4.30ന് ആണ് ഇത് ഷൊർണൂരിൽ നിന്നെടുക്കുന്നത്. 5.10ന് കുറ്റിപ്പുറത്തെത്തും. 5.30ന് തിരൂരും കടന്ന് 6.30ന് കോഴിക്കോട്ടെത്തുന്ന വണ്ടി ആർക്കും ഉപകാരപ്പെടുന്നില്ല.
സർവീസ് ആരംഭിച്ച നാൾ മുതൽ ഇതിന്റെ സമയക്രമം മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടമാണെന്നാണ് അന്ന് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പരീക്ഷണം ഇതുവരെ തീർന്നിട്ടില്ല. ഈ വണ്ടി പോയാൽ പിന്നെ 6.14ന് കുറ്റിപ്പുറത്തും 6.28ന് തിരൂരിലും എത്തുന്ന മെയിലാണ് ഉള്ളത്. ഇതിലാണെങ്കിൽ ജനറൽ കംപാർട്മെന്റിൽ കാലുകുത്താൻ ഇടമില്ല. പിന്നീട് വരുന്ന കണ്ണൂർ എക്സ്പ്രസിലും ഇതുതന്നെ സ്ഥിതി.
തൃശൂർ – കണ്ണൂർ പാസഞ്ചർ തിരൂരിൽ എട്ടരയ്ക്കാണ് എത്തുന്നത്. കണ്ണൂർ എക്സ്പ്രസിനും തൃശൂർ – കണ്ണൂർ പാസഞ്ചറിനും ഇടയിൽ മെമു ഓടിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്താൽ ഒട്ടേറെ യാത്രക്കാർക്ക് ഉപകാരപ്പെടും. 2 മോട്ടർ കാറുകൾ അടക്കം 12 കോച്ചുകളാണ് ഇതിലുള്ളത്. പുലർച്ചെ വണ്ടിയിൽ കയറുന്നവർ ഒഴിഞ്ഞ സീറ്റുകളിൽ കിടന്നുറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സമയം മാറ്റി ഓടിച്ചാൽ യാത്രക്കാർക്കും റെയിൽവേക്കും ഉപകാരമാകും.