16 കൗണ്ടറുകൾ, ഇ -ഗേറ്റ് സംവിധാനം; എമിഗ്രേഷൻ നടപടികൾ ഇനി വേഗത്തിൽ
Mail This Article
കരിപ്പൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ ഇ ഗേറ്റ്, ഡൈനമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ നിർഗമന എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നുകൊടുത്തു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു വിദേശത്തേക്കു പുറപ്പടുന്നവർക്ക് ഇനി എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും.പരിശോധനകൾക്കായി 16 കൗണ്ടറുകൾ ഉണ്ടാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാകും. ഗൾഫ് മേഖലയിലേക്കു കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ കൂടുതൽ പ്രയോജനപ്പെടും.
ഡൈനമിക് കൗണ്ടർ
ഇന്ത്യൻ പാസ്പോർട്ട്, വിദേശ പാസ്പോർട്ട്, ഇ-വീസ, വീൽ ചെയർ യാത്രക്കാർ, കാബിൻ ക്രൂ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കും. ഡൈനമിക് സൈനേജ് സ്ഥാപിച്ച കൗണ്ടറുകളെ ആവശ്യാനുസരണം പ്രയോജനപ്പെടുത്താമെന്നതാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കുതന്നെ കൗണ്ടർ പുനഃക്രമീകരണം ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് സോഫ്റ്റ്‌വെയർ.
ഇ -ഗേറ്റ് സംവിധാനം
സെക്യൂരിറ്റി ചെക്കിങ്ങിനു മുൻപുള്ള പ്രധാനപ്പെട്ട പരിശോധനയായതിനാൽ എമിഗ്രേഷൻ പരിശോധന പൂർണമാകാതെ ആരും ഈ പോയിന്റ് കടക്കില്ല എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ഇ-ഗേറ്റ് വരുന്നതോടെ എമിഗ്രേഷൻ ഓഫിസർ അനുമതി നൽകിയാൽ മാത്രമേ ഇ-ഗേറ്റ് തുറക്കൂ. കൗണ്ടർ ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യമാകും. രേഖകൾ പരിശോധിക്കാൻ മതിയായ ശ്രദ്ധ കൊടുക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. ഇത് യാത്രക്കാർക്കും സൗകര്യപ്രദമാകും.
എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി സിഎൻഎസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, ഡപ്യൂട്ടി ജനറൽ മാനേജർ എൻ.നന്ദകുമാർ, ഓപ്പറേഷൻസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ എസ്.സുന്ദർ, സിവിൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ ബിജു, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ പദ്മ, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സുനിത വർഗീസ് എന്നിവർ പ്രസംഗിച്ചു.