ശാന്തമായ ചോലയിൽ മലവെള്ളം ഇരച്ചെത്തി; ഒഴുക്കിൽപെട്ട യുവതി മരിച്ചു
Mail This Article
കരുവാരകുണ്ട് ∙ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ഹാർഷ(24)യാണു മഞ്ഞളാംചോലയിൽ ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. പിതൃസഹോദരിയുടെ കരുവാരകുണ്ടിലെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഹാർഷയും കുടുംബവും. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു.
ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയും ഉണ്ടായിരുന്നില്ല. ഹാർഷയുടെ പിതൃസഹോദരിയുടെ ഭർത്താവ് അരവിന്ദാക്ഷൻ, അരവിന്ദാക്ഷന്റെ മകൻ രഞ്ജിത്, മരുമകൻ സുജിത്, സുജിത്തിന്റെ ഭാര്യ രമ്യ, മക്കളായ ദിൽഷ, ശ്രേയ എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു. അപകടസ്ഥലത്തിന് 2 കിലോമീറ്റർ അകലെ കണ്ടെത്തിയ ഹാർഷയെ കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. സഹോദരി: ആഗ്ര.