ഗുരു മകന് പറഞ്ഞു കൊടുത്ത പാഠങ്ങൾ അധ്യാപിക ശിഷ്യന് പകർന്ന് നൽകി; കിട്ടിയതോ, ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
Mail This Article
കടുങ്ങാത്തുകുണ്ട് (കൽപകഞ്ചേരി)∙ തായമ്പക ക്ലാസിൽ മകന് ഗുരു പറഞ്ഞു കൊടുത്ത പാഠങ്ങൾ കണ്ടു മനസ്സിലാക്കിയാണ് സ്പെഷൽ സ്കൂൾ അധ്യാപിക എം.ജ്യോതി ചെണ്ട കൊട്ടാൻ പഠിച്ചത്. ആ വിദ്യ ശിഷ്യൻ റിൻസുൽ ഹിഷാമിന് പകർന്നു നൽകി. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് റിൻസ് അതിന് നന്ദി അറിയിച്ചത്. ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം ചെണ്ട വാദ്യത്തിൽ ഒന്നാമതെത്തിയ കൽപകഞ്ചേരി എം.എം.മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സിലെ റിൻസുൽ ഹിഷാമിന്റെയും അതേ സ്കൂളിലെ അധ്യാപിക ജ്യോതിയുടെയും കഥയാണിത്.
പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ഗോകുൽനാഥിനെ കലാ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ജ്യോതി എടപ്പാളിലെ വാദ്യകലാ പഠനകേന്ദ്രത്തിൽ ചേർത്തത്. മകനൊപ്പം കൂട്ടുപോയപ്പോൾ അവിടുത്തെ ക്ലാസ് കണ്ട് ജ്യോതിയും വാദ്യകല പഠിച്ചെടുത്തു. സ്പെഷൽ സ്കൂൾ കലോത്സവം അടുത്തു വന്നപ്പോൾ കുട്ടികളെ വിവിധ മത്സരങ്ങൾക്ക് ഒരുക്കുന്നതിനിടയിലാണ് ബെഞ്ചിലും പാട്ടയിലുമൊക്കെ നല്ല താളത്തിൽ കൊട്ടുന്ന റിൻസുൽ ഹിഷാമിനെ ശ്രദ്ധിച്ചത്.
മകൻ ഗോകുൽനാഥിന്റെ ചെണ്ട ഉപയോഗിച്ചാണ് റിൻസുൽ ഹിഷാം ഇന്നലെ മത്സരിച്ചതും സമ്മാനം നേടിയതും എന്ന പ്രത്യേകതയുമുണ്ട്.അബുദാബിയിൽ ജോലി ചെയ്യുന്ന ആതവനാട് അയ്യപ്പനോവ് അത്തിക്കാട്ടിൽ ഷരീഫിന്റെയും മുനീറയുടെയും മൂത്ത മകനാണ് റിൻസ്. മകന് ആദ്യമായാണ് ചെണ്ടവാദ്യത്തിൽ സമ്മാനം ലഭിക്കുന്നതെന്ന് മുനീറ പറഞ്ഞു.