പുളിക്കക്കടവ് തൂക്കുപാലം തുരുമ്പെടുത്തു അപകടാവസ്ഥയിൽ; തർക്കം തീരുന്നില്ല
Mail This Article
പൊന്നാനി ∙ പുളിക്കക്കടവ് തൂക്കുപാലം തുരുമ്പെടുത്ത് തകർന്നു തുടങ്ങി.. പാലം വീഴാറായിട്ടും ആര് നന്നാക്കുമെന്ന കാര്യത്തിൽ തർക്കം തീരുന്നില്ല. മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് തുരുമ്പെടുത്ത് തകർച്ചയിലെത്തിയിരിക്കുന്നത്. ചില ഭാഗത്ത് ദ്വാരങ്ങൾ വരെ വീണ് തുടങ്ങി. പടികൾ ഇളകിയ നിലയിലാണ്. പഞ്ചായത്ത് നന്നാക്കട്ടെയെന്ന് ഒരു വിഭാഗം, നഗരസഭ നന്നാക്കണമെന്ന് മറ്റൊരു വിഭാഗം, ടൂറിസം പ്രദേശമായതിനാൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നന്നാക്കണമെന്ന് വേറൊരു കൂട്ടർ. അധികാരകേന്ദ്രങ്ങളിൽ നിന്നാണ് ഇൗ അഭിപ്രായങ്ങളത്രയും.
പാലത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണിപ്പോൾ. പാലം കായലിലേക്ക് വീഴാവുന്ന നിലയിലെത്തിയിട്ടും ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിട്ടില്ല. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ഇൗ പാലത്തെ ആശ്രയിക്കുന്നുണ്ട്. അപകടം പതിയിരിക്കുന്ന പാലത്തിലൂടെ ഒരേ സമയം കൂടുതൽ പേർ കടന്നുപോകരുതെന്ന മുന്നറിയിപ്പ് ബോർഡ് വരെ പാലത്തിനടിയിൽ സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
കായലിൽ വള്ളം കളി മത്സരം നടന്നപ്പോൾ പാലത്തിലേക്ക് ആളുകൾ കയറുന്നത് തടഞ്ഞിരുന്നു. പരിധിവിട്ട് ആളുകൾ കയറിയാൽ പാലം വീഴുമെന്ന് ഉറപ്പായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയറാകുന്നില്ല. മേഖലയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.