ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി കാസർകോട്ടുനിന്ന് കന്യാകുമാരിയിലേക്ക് ഇരട്ട സഹോദരങ്ങളുടെ യാത്ര
Mail This Article
തിരൂർ ∙ ഗോഡ്‍വിനും ലോറിനും അലക്സിയും കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള യാത്രയയിലാണ്. ഇരട്ട സഹോദരങ്ങളാണ് കോട്ടയം നാട്ടകം സ്വദേശികളായ ഗോഡ്‍വിനും ഗ്ലോറിനും. കൂടെയുള്ള അലക്സിയാകട്ടെ വെള്ളയിൽ പുള്ളി കലർന്ന ഒന്നാന്തരമൊരു കുതിരയും. കോട്ടയത്ത് കാവൽറി എന്ന പേരിൽ റൈഡിങ് ക്ലബ് നടത്തുകയാണ് ഇരട്ടകൾ. ഇതിനിടെയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു യാത്ര നടത്താൻ തീരുമാനിച്ചത്, അതും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി.
കുതിരയോട്ടക്കാരായ ഇവർ കൂടെ കൂട്ടിയത് അലക്സി എന്ന കത്യാവരി ഇനത്തിൽ പെട്ട കുതിരയെയും. ഒരു വണ്ടിയിൽ കുതിരയെ കെട്ടിയാണ് യാത്ര. നടക്കുന്നതിനിടെ ക്ഷീണം തോന്നുമ്പോഴാണു സഹോദരങ്ങൾ വണ്ടിയിൽ കയറുന്നത്. വയനാടും ഇടുക്കിയും ഒഴികെ ബാക്കി 12 ജില്ലകളിലൂടെയും സഞ്ചരിക്കും. വഴി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. ഓൺലൈൻ മാപ്പുകളും നാട്ടുകാരുടെ സഹായവുമെല്ലാമാണു മുന്നോട്ടുള്ള വഴി തെളിക്കുന്നത്. രാത്രി സൗകര്യമുണ്ടെന്നു തോന്നുന്ന സ്ഥലത്ത് കിടന്നുറങ്ങും.
വണ്ടി നിർമിക്കാനായി അര ലക്ഷം രൂപയോളം ചെലവിട്ടു. സോളർ വിളക്കും സ്റ്റൗവും ഉൾപ്പെടെ അത്യാവശ്യം സൗകര്യങ്ങളും വണ്ടിയിലുണ്ട്. അലക്സിക്കു നൽകാനായി ഓട്സും ബാർലിയും തവിടുമെല്ലാം വണ്ടിയിൽ സ്റ്റോക്കുണ്ട്. ഇവരുടെ യാത്ര ഇന്നലെ തിരൂർ വഴിയാണ് കടന്നുപോയത്. നാളെ തൃശൂരിലേക്ക് കടക്കാനാണ് പദ്ധതി.