ക്ഷേത്രത്തിലെ നിയമനത്തിന് കൈക്കൂലി ലോക്കൽ സെക്രട്ടറിയെ സിപിഎം പദവികളിൽനിന്നു നീക്കി
Mail This Article
മലപ്പുറം ∙ കാടാമ്പുഴ ക്ഷേത്രത്തിൽ ശാന്തി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആരോപണ വിധേയനായ മാറാക്കര ലോക്കൽ സെക്രട്ടറി കെ.പി.രമേശിനെ സിപിഎം പദവികളിൽനിന്നു നീക്കി. പകരം സെക്രട്ടറിയായി പി.പി.മൊയ്തീൻ കുട്ടിയെ നിയമിച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണു തീരുമാനമെടുത്തത്.
ആരോപണം പാർട്ടിക്കുള്ളിൽ വിവാദമായതിനെത്തുടർന്നു രണ്ടംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ആരോപണം ശരിവയ്ക്കുന്ന രീതിയിൽ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണു നടപടി. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ 13 ജീവനക്കാരെ അടുത്തിടെ സ്ഥിരപ്പെടുത്തിയിരുന്നു.
സ്ഥിരപ്പെടുത്താനായി ലോക്കൽ സെക്രട്ടറി ഇവരിൽനിന്നു പണം വാങ്ങിയെന്നാണ് ആരോപണം. പാർട്ടി അറിയാതെയാണു പണം കൈപ്പറ്റിയതെന്നും രസീത് നൽകിയിട്ടില്ലെന്നും ആരോപിച്ചു പ്രവർത്തകർ ഏരിയ കമ്മിറ്റിക്കു പരാതി നൽകി. ലോക്കൽ കമ്മിറ്റിക്കു കീഴിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടും ആരോപണമുണ്ടായിരുന്നു.
പാർട്ടിക്കുള്ളിലെ നടപടിയിൽ ഒതുക്കാതെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്നു കോൺഗ്രസ് നേതാവ് മധു കാടാമ്പുഴ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.