പുലർച്ചെ പൂസാകണോ? കുപ്പി റെഡി; തിരൂർ റിങ് റോഡിൽ മദ്യക്കച്ചവടം കൊഴുക്കുന്നു
Mail This Article
തിരൂർ ∙ നഗരമധ്യത്തിൽ പുലർച്ചയ്ക്ക് മദ്യക്കച്ചവടമെന്നു പരാതി. റിങ് റോഡിലാണ് പുലർച്ചെ 3 മുതൽ മദ്യക്കച്ചവടം കൊഴുക്കുന്നത്. തമിഴ്നാട് സ്വദേശികളാണ് ഇവ വാങ്ങാനായി എത്തുന്നത്. നാട്ടുകാരും കുറവല്ല.
ഈ സമയത്തും വലിയ കച്ചവടമാണു നടക്കുന്നത്. റിങ് റോഡിന്റെ സെൻട്രൽ ജംക‍്ഷൻ ഭാഗത്താണ് മദ്യവുമായി ഏജന്റുമാർ കാത്തുനിൽക്കുന്നത്. അര ലീറ്ററിനു 500 രൂപയാണ് വില. ആവശ്യക്കാർക്ക് കുടിക്കാനുള്ള ഗ്ലാസും ഇവർ തന്നെ നൽകും. അത്യാവശ്യക്കാർക്ക് അച്ചാറും മറ്റും വിലനൽകി വാങ്ങുകയുമാകാം. രാത്രിയും ജോലിയെടുക്കുന്ന ആളുകളാണ് ഇത് കൂടുതലായി വാങ്ങുന്നത്.
സ്ഥലത്തു വച്ചു തന്നെ കുടിച്ച ശേഷം ഇതുവഴി പോകുന്നവരെ തടഞ്ഞു നിർത്തി പണവും മറ്റും ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. മീൻ എടുക്കാനായി ബൈക്കിലും മറ്റും വരുന്നവരെയാണ് കൂടുതലായി തടഞ്ഞുനിർത്തുന്നത്. സംഘം ചേർന്നാണ് ഇതു ചെയ്യുന്നതെന്നതിനാൽ എതിർക്കാനും കഴിയാത്ത സ്ഥിതിയാണ്.
കയ്യിൽ ഒന്നോ രണ്ടോ കുപ്പിയുമായാണ് ഏജന്റിന്റെ നിൽപ്. ആവശ്യക്കാർ വരുന്നതിനനുസരിച്ച് സമീപത്ത് ഒളിപ്പിച്ചു വച്ച സ്റ്റോക്കിൽനിന്ന് വീണ്ടും എത്തിക്കുകയാണു ചെയ്യുന്നത്. ഇത്തരം ഏജന്റുമാരെ അടിയന്തരമായി പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.