പുളിക്കക്കടവ് തൂക്കുപാലം തുരുമ്പെടുത്തു; തകർന്ന സ്റ്റെപ്പിൽ കമുക് വച്ച് തട്ടിക്കൂട്ട്
Mail This Article
പൊന്നാനി ∙ പുളിക്കക്കടവ് തൂക്കുപാലത്തിൽ തുരുമ്പെടുത്ത് തകർന്ന സ്റ്റെപ്പിൽ കമുക് കഷ്ണം വച്ച് തട്ടിക്കൂട്ട് ഒപ്പിക്കൽ. പാലം അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല. 5 സ്റ്റെപ്പുകൾ ഉടൻ ശരിയാക്കുമെന്നു പറഞ്ഞ നഗരസഭയുടെ വാക്കും പാഴായി. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായലിന് കുറുകെയുള്ള തൂക്കുപാലം ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
ഒരേ സമയം പത്തിലധികം ആളുകൾ കയറരുതെന്ന് കർശന നിർദേശം നൽകാൻ തുടങ്ങിയിട്ട് തന്നെ രണ്ട് വർഷത്തിലധികമായി. കായലോരത്ത് ആളുകൾ ഒത്തുചേരുന്ന ആഘോഷവേളകളിലെല്ലാം ദുരന്ത ഭീതി മുന്നിൽ കണ്ട് പാലം അടച്ചിടുന്ന അവസ്ഥയാണ്. പാലം ആര് അറ്റകുറ്റപ്പണി നടത്തുമെന്ന തർക്കമാണ് ഇപ്പോഴും തുടരുന്നത്.
പാലം തങ്ങളുടെ ഉടമസ്ഥതയിൽ പെട്ടതല്ലെന്നും അത്യാവശ്യമെങ്കിൽ പൊന്നാനി ഭാഗത്ത് താഴെയുള്ള 5 സ്റ്റെപ്പുകൾ മാത്രം അറ്റകുറ്റപ്പണി നടത്താമെന്നുമാണ് നഗരസഭ വ്യക്തമാക്കിയിരുന്നത്. പാലത്തിന്റെ ഉടമസ്ഥാവകാശം ഡിടിപിസിക്കാണ് അവർ നേരെയാക്കട്ടെയെന്ന് മാറഞ്ചേരി പഞ്ചായത്തും പറയുന്നു.
പാലം പരിപാലനം ഡിടിപിസിയുടെ ചുമതലയിൽപെട്ടതല്ലെന്ന് പറഞ്ഞ് ഡിടിപിസിയും കയ്യൊഴിഞ്ഞതോടെ പാലം തീർത്തും അനാഥമായി. പാലത്തിന്റെ നവീകരണം സംബന്ധിച്ചുള്ള തർക്കം മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.നന്ദകുമാർ എംഎൽഎ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.